കണ്ണൂരില്‍ അമ്മയെ മകന്‍ കഴുത്തറുത്തുകൊന്ന വാര്‍ത്തയ്ക്കു താഴെ വരുന്ന കമന്റുകള്‍ ഞെട്ടിക്കുന്നതെന്ന് അഖില്‍ മാരാര്‍. അമ്മയെ കൊലപ്പെടുത്തിയ മകനെ അഭിനന്ദിക്കുന്ന തരത്തിലാണ് പലരും കമന്റുകള്‍ ഇടുന്നതെന്നും എത്രത്തോളം തീവ്രവാദ മനസ് മനുഷ്യർക്കിടയിൽ ബാധിക്കുന്നു എന്ന തിരിച്ചറിവ് കേരള സമൂഹത്തിനു ഉണ്ടാവണമെന്നും അഖില്‍ മാരാര്‍. വാര്‍ത്തയെ കമന്റുകളിലൂടെ വളച്ചൊടിക്കുകയാണെന്നും ഇത് തീര്‍ത്തും മോശം പ്രവണതയാണെന്നും അഖില്‍ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റ്–‘അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു എന്ന വാർത്തയ്ക്കു ഒരു ഗും കിട്ടാത്തത് കൊണ്ട് രാഷ്ട്രീയം കൂടി ചേർത്തു, ഈ വാർത്തയുടെ അടിയിൽ കണ്ട കമന്റുകൾ ഞെട്ടിക്കുന്ന ഒന്നാണ് പലരും ഈ പയ്യനെ അഭിനന്ദിക്കുന്നു... എത്രത്തോളം തീവ്രവാദ മനസ് മനുഷ്യർക്കിടയിൽ ബാധിക്കുന്നു എന്ന തിരിച്ചറിവ് കേരള സമൂഹത്തിനു ഉണ്ടാവണം.. ലഹരിയുടെ അപകടം തൊട്ട് മുൻപുള്ള പോസ്റ്റിൽ ഞാൻ എഴുതിയിരുന്നു.’
‘കഴിഞ്ഞ ദിവസം 3 കോടിയുടെ MDMA യുമായി ഇൻഫ്ലൂൻസർ പിടിയിൽ.. വിവിധ ഇടങ്ങളിൽ നടക്കുന്ന നിരവധി അക്രമങ്ങൾ.. മറവിൽ ചെയ്ത പലതും ഇന്ന് പരസ്യമായി ചെയ്യുന്നു...നാടിന് കൈവന്ന പുരോഗതിയിൽ പുരോഗമന വാദികളുടെ പങ്ക് ചെറുതല്ല.. പരസ്പരം വെട്ടിയും തിന്നും നടക്കുന്ന ഒരു സോമ്പി സമൂഹത്തെ സൃഷ്ടിക്കാൻ വെമ്പുന്ന കുറെ പുരോഗമന വാദികളുടെ വാദം മയക്കു മരുന്ന് നിരോധിക്കരുത് എന്നാകുമ്പോൾ കേരളം പൂർണമായും പ്രബുദ്ധമാണ് എന്ന് പറയാതെ വയ്യ’–പോസ്റ്റില്‍ പറയുന്നു.
അതേസമയം അമ്മയെ കഴുത്തറുത്ത് കൊന്ന ക്രിസ്റ്റി അയല്‍ക്കാരനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. തന്നെ ഇങ്ങനെയാക്കിയത് അവരാണെന്നും അച്ഛനേയും കൊല്ലണമെന്നും പ്രതി അയല്‍ക്കാരനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വെള്ളിയാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മയെ (50) മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥി ആയിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമായിരുന്നു ഗീതമ്മ. കേളകത്തും താന്നിക്കുന്നിലും ബ്യൂട്ടി പാർലറും ടെയ്‌ലറിങ് ഷോപ്പും നടത്തിയിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സംസ്കരിക്കും.