അഖില്‍ കോട്ടാത്തല എന്ന പേരു മാറ്റിയതിന്‍റെ കാരണം വിശദീകരിച്ച് അഖില്‍ മാരാര്‍. തന്‍റെ പേരിന്‍റെ വാലിൽ മാത്രമേ ജാതിയുള്ളുവെന്നും പ്രവർത്തിയിൽ ജാതിയും മതവുമില്ലെന്നാണ് അഖില്‍ മാരാര്‍ കുറിച്ചത്. ജാതി അധിക്ഷേപതത്തെ തുടര്‍ന്ന് ജീവനൊടുക്കിയ നിതിന്‍ രാജിന് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിലെ വിമര്‍ശങ്ങള്‍ക്കാണ് അഖിലിന്‍റെ മറുപടി.
മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത ഒരു സമൂഹത്തെ രാഷ്ട്രീയ പാർട്ടികൾ അധികാരത്തിനു വേണ്ടി ഉപയോഗിച്ചപ്പോൾ ജാതി ഭ്രാന്ത് വർധിച്ചെന്നാണ് അഖിലിന്‍റെ വിമര്‍ശനം. തെറ്റ് ചെയ്തവർ ശിക്ഷിക്കപെടണമെന്നും ഇനിയൊരു മനുഷ്യനും ഇത്തരത്തിൽ അനുഭവം ഉണ്ടാവാതിരിക്കാനുള്ള അവസ്ഥ സൃഷ്ടിക്കപ്പെടണമെന്നുമാണ് അഖില്‍ ആവശ്യപ്പെടുന്നത്. ജാതിപേര് വച്ച് ജാതിക്കെതിരെ പോരാടുന്നു എന്നാണ് പോസ്റ്റിന് താഴെ വന്ന പ്രധാനവിമര്‍ശനം. ഇതോടെയാണ് അഖില്‍ മാരാര്‍ വിശദീകരണം കമന്‍റായി ചേര്‍ത്തത്.
2020 തിലാണ് അഖില്‍ കോട്ടാത്തല, അഖില്‍ മാരാറായത്. പേരു മാറ്റിയത് നൂമറോളജി പ്രകാരമാണെന്നും സമൂഹത്തോട് അഭിപ്രായം ചോദിച്ചാണ് തീരുമാനമെടുത്തതെന്നും അഖില്‍ മാരാര്‍ ഫെയ്സ്ബുക്കില്‍ എഴുതി. ബ്ലോക്ക് പഞ്ചായത്തിൽ സ്വതന്ത്രനായി മത്സരിച്ചപ്പോൾ കൊട്ടാരക്കര എന്‍എസ്എസ് താലൂക്ക് യൂണിയൻ തോൽപ്പിക്കാൻ ഇറങ്ങിയത് കെപിഎംഎസിനൊപ്പം നിന്നതിനാണ്. അന്നും ഇന്നും ആരുടേ ഭാഗത്താണോ ശരി അവർക്കൊപ്പം നിൽക്കുന്ന നിലപാടാണ് തനിക്കെന്നും അഖില്‍ കുറിച്ചു.