ഒരൊറ്റ സ്റ്റേറ്റ്മെന്റ് കൊണ്ട് യുവാക്കളുടെ സ്വപ്നങ്ങള്ക്ക് ചിറകു നൽകിയ നേതാവാണ് വിഡി സതീശനെന്ന് ജോയ് മാത്യൂ. വാഹന പ്രേമികളായവർക്ക് ആഹ്ലാദിക്കാൻ ഇനിയെന്ത് വേണമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. നമുക്ക് വേണ്ടത് ഇത് പോലുള്ള നേതാക്കന്മാരെയാണ്. ഇനി ടോൾ പിരിവിന് ഒരു കടിഞ്ഞാൺ കൂടി ഇടാൻ കഴിഞ്ഞാൽ നമ്മൾ ഹാപ്പിയായെന്നും അദ്ദേഹം പറയുന്നു.
അതേസമയം, ഇടതുപക്ഷത്തെയും സിപിഎമ്മിനെയും സിപിഐയെയും സ്നേഹിക്കുന്നവരാണ് ഇക്കുറി യുഡിഎഫിന് വോട്ട് ചെയ്യുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി പ്രതികരിച്ചു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെയും ഇടതുപക്ഷത്തെയും സ്നേഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ തുടര്‍ഭരണത്തിന് എതിരാണ്. തുടര്‍ഭരണം കേരളത്തില്‍ ഇടതുപക്ഷത്തിന്‍റെ ശവക്കുഴി തോണ്ടുമെന്ന് അവര്‍ക്കറിയാം. ബംഗാളിലെ പരമദയനീയമായ സ്ഥിതിയിലേക്ക് കേരളത്തിലെ ഇടതുപക്ഷം എത്തരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ അവര്‍ ചരിത്രത്തിലാദ്യമായി എല്ലാ ജില്ലകളിലും യുഡിഎഫിന് വോട്ട് ചെയ്യുകയാണെന്ന് ആന്‍റണി തിരുവനന്തപുരത്ത് പറഞ്ഞു.
പിണറായി സര്‍ക്കാരിനെ എതിര്‍ക്കുന്നവരും യുഡിഎഫിനെ സ്നേഹിക്കുന്നവരും കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവരും ഇടതുപക്ഷം നശിക്കരുതെന്ന് ആഗ്രഹിക്കുന്നവരും ചേര്‍ന്നുള്ള ഒരുമുന്നണി ഈ തിരഞ്ഞെടുപ്പില്‍ രംഗത്തുണ്ട്. അതുകൊണ്ട് യുഡിഎഫ് ചരിത്രവിജയം നേടുമെന്ന് ആന്‍റണി പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ കേരളത്തിലുടനീളം ശക്തമായ ഭരണവിരുദ്ധവികാരം പ്രകടമായിരുന്നു. അവസാനത്തെ മൂന്നുനാലുദിവസം ആ വികാരം ജനരോഷമായി കൊടുങ്കാറ്റായി രൂപപ്പെട്ടു. പത്തുവര്‍ഷത്തെ ജനദ്രോഹനടപടികള്‍ക്ക് ജനാധിപത്യത്തില്‍ കൊടുക്കാവുന്ന ഏറ്റവും കടുത്ത ശിക്ഷ ഈ സര്‍ക്കാരിന് നല്‍കുമെന്നും ആന്‍റണി പറഞ്ഞു.