തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയും പിണറായി വിജയനും തമ്മിലുള്ള വാക്പോരിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. പിണറായി വിജയൻ രേവന്ത് റെഡ്ഡിയെ ഡാഷ് മോനെ എന്ന് വിളിച്ചതിൽ തനിക്ക് തെറ്റൊന്നും തോന്നിയില്ലെന്നും അർഹിച്ച മറുപടിയാണ് ലഭിച്ചതെന്നും സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
ഔദ്യോഗിക ലെറ്റർ പാഡിൽ കേരള മുഖ്യമന്ത്രിയെ 'നീ പോ മോനെ വിജയ' എന്ന് പറഞ്ഞപ്പോൾ, അതിനു മറുപടിയായി കേരള മുഖ്യൻ പിണറായി വിജയൻ ജി "ഡാഷ് മോനെ രേവന്തെ, വിളിച്ചതിൽ എനിക്ക് തെറ്റൊന്നും തോന്നിയില്ല. അർഹിച്ച മറുപടി. 'മാന്യമായി തെലുങ്കനാ മുഖ്യമന്ത്രി സംസാരിക്കണം ഒരാൾക്ക് ബഹുമാനം കൊടുത്താലേ അത് തിരിച്ച് കിട്ടുകയുള്ളു. ഇങ്ങോട്ടില്ലാത്ത മര്യാദയൊന്നും തിരിച്ചങ്ങോട്ടും പ്രതീക്ഷിക്കേണ്ട. ചുമ്മാ ചൊറിയാൻ വന്നു കടി മേടിച്ചു. അത്രേയുള്ളൂ' സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.
അതേസമയം മുഖ്യമന്ത്രിക്കെതിരെ 'നീ പോ മോനെ വിജയാ' എന്ന വിവാദ പരാമർശം രേവന്ത് റെഡ്ഢി വീണ്ടും ആവർത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിണറായി വിജയനും 'ഇരട്ട സഹോദരന്മാരെപ്പോലെയാണെന്നും' ഒരാൾ ഡൽഹിയിലും മറ്റൊരാൾ തിരുവനന്തപുരത്തും ഒരേ ശൈലിയിലാണ് ഭരിക്കുന്നതെന്നും രേവന്ത് റെഡ്‌ഡി പരിഹസിച്ചു. ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ദൈവത്തിനും സ്വത്തിനും രക്ഷയില്ലെന്നും, തൻ്റെ ഗ്യാരന്റികളുടെ യാഥാർഥ്യമറിയാൻ പിണറായി വിജയനെ തെലങ്കാനയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.