കയ്യില്‍ അരലിറ്റര്‍ െവള്ളവുമായി കാട്ടില്‍ അലഞ്ഞ ശരണ്യയെ പ്രതിസന്ധിയിലാക്കിയത് ഫോണ്‍ ഓഫായതാണ്. വഴി തെറ്റിയെന്ന് മനസിലായതോടെ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടാന്‍ സുഹൃത്തിന് മെസേജ് അയക്കാന്‍ ഫോണെടുത്തപ്പോഴേക്കും ഒരു ശതമാനമായി. പിന്നാലെ ഓഫായി. ആദ്യ ദിവസം വൈകീട്ട് 6.45 വരെ നടന്ന് ഒരു അരുവിയോട് ചേര്‍ന്നുള്ള പാറക്കൂട്ടത്തിനടുത്ത് താമസിക്കുകയായിരുന്നു.
ഫോണും ക്യാമറയും അര ലിറ്റര്‍ കുപ്പിവെള്ളവും മാത്രമാണ് ശരണ്യയുടെ കയ്യിലുണ്ടായിരുന്നത്. കാട്ടില്‍ തുടര്‍ന്ന ആദ്യ ദിവസം രാവിലെ കാലു വേദനയുണ്ടായി. അന്ന് നടക്കേണ്ടന്ന് തീരുമാനിച്ചു. ഡ്രോണ്‍ വരുമെന്നായിരുന്നു പ്രതീക്ഷ. അവയുടെ കണ്ണില്‍പ്പെടാന്‍ തുറന്ന സ്ഥലത്ത് നിലയുറപ്പിച്ചു. ട്രെക്കിങ് ഗൈഡുകള്‍ നോക്കി ഏകദേശ വഴി കണ്ടുപിടിച്ചായിരുന്നു നടപ്പ്. മൂന്നാമത്തെ ദിവസം മുകളിലേക്ക് കയറാന്‍ പ്ലാന്‍ ചെയ്തെങ്കിലും മഴ ചതിച്ചു.
രാവിലെയും ഉച്ചയ്ക്കും ശക്തമായ മഴ പെയ്തു.നന്നായി നനഞ്ഞു. വസ്ത്രമടക്കം നനഞ്ഞു. തലേന്ന് രാത്രി ഉറങ്ങാനും പറ്റിയില്ല. ഇതോടെ മൂന്നാം ദിവസവും കാര്യമായ ചലനമുണ്ടായില്ല. ഇനിയും കാത്തിരുന്നാല്‍ കാര്യമില്ലെന്ന് കരുതി മുകളിലേക്ക് നടന്നു. മുകളിലെത്തിയാല്‍ ട്രക്കിങ് വഴി തെളിഞ്ഞു കാണുമെന്നായിരുന്നു പ്രതീക്ഷ. നടത്തത്തിനിടെ വിശ്രമിക്കുമ്പോള്‍ കൂവി നോക്കിയപ്പോഴാണ് രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ശബ്ദം കേട്ട് അവര്‍ വേഗത്തില്‍ ശരണ്യയുടെ അടുത്തെത്തി.
ഭക്ഷണില്ലാതെ മൂന്നു ദിവസത്തോളം കാട്ടില്‍ കഴിഞ്ഞതിനിടെ ദിവസവും മൂന്നു ലിറ്ററോളം വെള്ളം കുടിച്ചു. വെള്ളം നന്നായി കുടിച്ചതാണ് ശരീരം ഫിറ്റായി നിര്‍ത്തിയതെന്ന് ശരണ്യ പറഞ്ഞു. വ്യാഴാഴ്ചയാണ് ശരണ്യ കുടകിലെ തടിയന്‍റമോൾ കൊടുമുടി കയറാന്‍ പോയത്. ട്രക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കു ശേഷംതന്നെ ശരണ്യയെ കാണാതാവുകയായിരുന്നു