കോണ്‍ഗ്രസ് പ്രചരണ വേദിയിലെത്തി ടെലിവിഷന്‍ താരം സലിം ഹസന്‍. മഴവില്‍ മനോരമയിലെ മറിമായം സീരിസിലൂടെ പ്യാരിജാതന്‍ എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികള്‍ക്കിടയിലേക്ക് താരം ശ്രദ്ധേയനായി മാറിയത്. കോണ്‍ഗ്രസ് പ്രചരണ വേദിയിലും തന്‍റെ തമാശകളിലൂടെ സലിം സദസിനെ കയ്യിലെടുത്തു. പുനര്‍ജനി കുടുംബങ്ങളുടെ സ്നേഹ സംഗമം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സലിം. 

തന്‍റെ ഒരു പരിചയക്കാരന്‍ പറഞ്ഞ കഥയാണ് വേദിയില്‍ സലിം പറഞ്ഞത്. 'നിനക്കറിയാമല്ലോ, എത്രകാലമായി ഞാന്‍ ഈ ശ്വാസം മുട്ടലുമായി നടക്കുന്നു. എറണാകുളത്തിനി കാണാന്‍ ഡോക്ടറില്ല. മെഡിക്കല്‍ കോളേജില്ല, സ്പെഷ്യലിസ്റ്റില്ല.. എല്ലായിടത്തും ഞാന്‍ ചികിത്സ തേടി. എനിക്കതില്‍ ഒരു ആശ്വാസവും ഉണ്ടായിട്ടില്ല. ഞാന്‍ ഈ കോണ്‍ഗ്രസിന് വേണ്ടി ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ട് എനിക്ക് എന്താണ് കിട്ടിയിട്ടുള്ളതെന്ന് ആ ചേട്ടന്‍ ചോദിക്കുന്നു. ഞാന്‍ ചോദിച്ചു അതിനിപ്പോ എന്താണ്. അപ്പോള്‍ ചേട്ടന്‍ പറഞ്ഞു, ഇത്തവണ ഞാന്‍ ബിജെപിക്ക് വോട്ട് ചെയ്യും. കാരണം മാറാത്തത് മാറുമെന്നാണ് അവര് തന്ന നോട്ടീസിലുള്ളതെന്ന്,' സലീമിന്‍റെ കഥ കേട്ട് വി.ഡി.സതീശന്‍ പൊട്ടിച്ചിരിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോയില്‍ കാണാം. 

യുഡിഎഫിനെ വിജയിപ്പിക്കണമെന്നും സലിം പ്രസംഗത്തില്‍ പറഞ്ഞു. കുടുംബത്തിലൊരാളെ പോലെ നമുക്ക് സംസാരിക്കാന്‍ കഴിയുന്ന ഒരു മുഖ്യമന്ത്രിക്ക് വേണ്ടി യുഡിഎഫിനെ വിജയിപ്പിക്കണം. കേരളത്തില്‍ ഒരു ഭരണ മാറ്റം വരുത്തുന്നതിന് വേണ്ടി, സംശുദ്ധമായ, സാധാരണക്കാരെ കേള്‍ക്കാന്‍, ചേര്‍ത്ത് നിര്‍ത്താന്‍, നമുക്ക് ചേട്ടാ എന്ന് വിളിക്കാന്‍ പറ്റുന്നൊരു മുഖ്യമന്ത്രിയ്ക്ക് വേണ്ടി കേരളത്തിന് വിജയം കൊടുക്കാന്‍ കഴിയണമെന്നും സലിം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Congress campaign saw television star Salim Hassan take the stage, entertaining the audience with his comedic timing. He spoke at the Pudhrenjani family gathering, sharing anecdotes that resonated with the crowd and subtly promoted the UDF.