ആരോഗ്യത്തിന്‍റെ ചുവടുകൾക്കപ്പുറം അർബുദ ബാധിതരുടെ ജീവിതങ്ങള്‍ക്ക് പ്രതീക്ഷയേകുക എന്ന ലക്ഷ്യത്തോടെ വോക്കിങ് കമ്മ്യൂണിറ്റി ആയ വോക്ക്കരോ സംഘടിപ്പിച്ച 'വാക്കറൂ കൊച്ചി വാക്കത്തോണ്‍ 2026' വെല്ലിങ്ടൺ ഐലൻഡിലെ പോർട്ട് ട്രസ്റ്റ് സ്റ്റേഡിയത്തിൽ നടന്നു. 6500 ലധികം പേരാണ് വോക്കത്തണിൽ പങ്കെടുത്തത്. പാദരക്ഷാ ബ്രാൻഡായ വാക്കറൂ ടൈറ്റിൽ സ്പോൺസറായ ഇവന്‍റിന് മലയാള മനോരമയാണു പിന്തുണ നൽകിയത്.
മലയാള മനോരമ മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് സെയിൽസ് വിഭാഗം വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി വാക്കത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യത്തിന് മുൻഗണന നൽകുന്നവർക്കായുള്ള ചലഞ്ചിങ് വോക്കായിരുന്നു ഇത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും ഒരുമിച്ച് ആസ്വദിച്ച് നടക്കാൻ ഒരുക്കിയ 5 കിലോമീറ്റർ ഫൺ വോക്ക് റിട്ടയേർഡ് ക്രൈം ബ്രാഞ്ച് അഡിഷണൽ എസ്.പി വൈ. ആർ. റെസ്റ്റിം ഫ്ലാഗ് ഓഫ് ചെയ്തു.
എറണാകുളം ജനറൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിൽ ചികിത്സ തേടുന്ന സാധാരണക്കാരായ അർബുദ രോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വോക്കത്തൺ നടത്തി സമാഹരിച്ച പത്തുലക്ഷം രൂപ സമാപനചടങ്ങിൽ കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോകനാഥ് ബെഹ്‌റ എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി.സതീഷിനു കൈമാറി. വാക്കത്തണിൽ പങ്കെടുത്തവർക്ക് ആകർഷകമായ ടി ഷർട്ടും നടത്തം വിജയകരമായി പൂർത്തിയാക്കിയവർക്കു മെഡലുകളും ഇ-സർട്ടിഫിക്കറ്റും വിതരണം ചെയ്തു.