മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മുന്‍ എംഎല്‍എ കുഞ്ഞുമുഹമ്മദിനും മുകേഷിനും ഗണേഷ് കുമാറിനും എതിരായ പരാതികള്‍ അവഗണിച്ച പിണറായി വിജയന്‍ ഒന്നും അറിയാതെ ആരുടെയോ സ്ക്രിപ്റ്റിലെ ഒരു കഥാപാത്രമായി മാറിയിരിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു.
'താങ്കളുടെ സ്ത്രീ പക്ഷ നിലപാടുകൾ ഒക്കെ വെറും പിആര്‍ തട്ടിപ്പും രാഷ്ട്രീയ അവസരവാദവും രാഷ്ട്രീയ വിരോധം തീർക്കലും ഒക്കെയാണ് എന്ന് ഇതിനോടകം കേരളത്തിന് നന്നായിട്ട് ബോധ്യം ആയിട്ടുണ്ട്. ഒന്നും അറിയാതെ ആരുടെയോ സ്ക്രിപ്റ്റിലെ ഒരു കഥാപാത്രമായിരിക്കുകയാണ് താങ്കൾ എന്ന് കഴിഞ്ഞ ദിവസം ആ കപ്പിനെ പറ്റിയുള്ള താങ്കളുടെ അഭിമുഖത്തിൽ തന്നെ പറഞ്ഞു. വിജയൻ താങ്കളുടെ സർക്കാർ, മുൻ സിപിഎം എംഎല്‍എ കുഞ്ഞുമുഹമ്മദിന്‍റെ പരാതി മുക്കിയത് ആ പരാതിക്കാരി തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്.
മുകേഷിന് എതിരെ ആരോപണം വന്ന് മാസങ്ങൾക്കുള്ളിൽ അദേഹത്തെ പാർലമെന്റിൽ മത്സരിപ്പിച്ച ആളാണ് താങ്കൾ. ഗണേഷ് കുമാറിനെതിരെ ഉയര്‍ന്ന ആരോപണം കുടുംബ പ്രശ്നമാണ് എന്നു പറഞ്ഞു, അതെ ഗണേഷ് കുമാറിനോട് അന്നത്തെ ഭാര്യ ഉന്നയിച്ച പരാതിയുടെ പേരിൽ ഉമ്മൻ ചാണ്ടി സാറിന്‍റെ സർക്കാരിൽ നിന്ന് മന്ത്രി സ്ഥാനം രാജിവെക്കണം എന്ന് താങ്കൾ പറഞ്ഞിട്ടില്ലേ? ഇന്ന് അതേ ഗണേഷ് കുമാറിന്‍റെ ഇപ്പോഴത്തെ ഭാര്യ താങ്കളുടെ മകളോടും താങ്കളുടെ പോലീസിനോടും വരെ പരാതി പറഞ്ഞിട്ട് ആ സ്ത്രീയെ സഹായിച്ചോ?', രാഹുല്‍ ചോദിക്കുന്നു.
എന്നെ ഹോട്ടൽ വളഞ്ഞു താങ്കളുടെ പോലീസ് അറസ്റ്റ് ചെയ്തു, പറ്റാവുന്ന അത്ര അപരാധം യാതൊരു തെളിവും ഇല്ലാതെ എഴുതിപ്പിടിപ്പിച്ച് കോടതിയിൽ കൊടുത്തിട്ട് എന്തായി? കോടതികൾ പറഞ്ഞത് കൂടി സമയം കിട്ടുമ്പോൾ ഒന്ന് വായിച്ചു നോക്കണം. ഇനി കൂടുതൽ ക്ലാരിറ്റി വേണമെങ്കിൽ കോടതിയിൽ സമർപ്പിച്ച തെളിവുകളും ഇനി സമർപ്പിക്കാൻ പോകുന്ന തെളിവുകളും ഞാൻ പോലീസിന് കൈമാറാം. അന്വേഷണവുമായി ബന്ധപെട്ട് ഇല്ലാത്ത വാർത്തകൾ പുറത്ത് വിടുന്ന ആ പോലീസ് ഈ തെളിവുകൾ അങ്ങ് പുറത്ത് വിടട്ടെ. എന്തായാലും എല്ലാ സത്യവും പുറത്ത് വരും.
എനിക്ക് എതിരെ ആരോപണം വന്നപ്പോൾ തന്നെ എന്‍റെ പ്രസ്ഥാനവും എന്‍റെ നേതാക്കന്മാരും എന്നെ കേൾക്കുക പോലും ചെയ്യാതെ നടപടി എടുത്തിട്ട് ഉണ്ട്. അതിൽ ഈ ലോകത്ത് എന്‍റെ പ്രസ്ഥാനത്തെ പറ്റി പരാതി പറയാൻ എനിക്ക് അല്ലാതെ മറ്റാർക്കും അവകാശം ഇല്ലാത്ത അത്ര വേഗതയിലും എതിർ വാദം കേൾക്കാൻ പോലും തയ്യാറാകാതെയും നടപടി എടുത്ത കോൺഗ്രസിന്‍റെ തട്ട് താണ് തന്നെ ഇരിക്കും.
പറയാൻ സര്‍ക്കാരന്‍റെ നേട്ടങ്ങൾ ഇല്ലാത്തത് കൊണ്ട് ഇത് വിഷയം ആക്കണമെങ്കിൽ ആക്കിക്കോ, പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ ബാക്കി ജനം തരും. ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് പിന്നെ കൊടുത്ത സ്ഥാനം ഒന്നും എന്നെക്കൊണ്ട് പറയിക്കണ്ട. ശ്രീ വിജയ, ചുമ്മാ വിരട്ടാൻ നോക്കണ്ട, ജയിലിൽ ആക്കിയാൽ അല്ല കൊല്ലാൻ നോക്കിയാൽ പേടിക്കില്ല, ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.