സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതനാണ് അൽ ഫുഡി സൂരജ്. തിരുവനന്തപുരം സ്വദേശിയായ സൂരജ് ഫുഡ് വ്ലോഗിലൂടെയാണ് ശ്രദ്ധനേടിയത്. ഇപ്പോഴിതാ സൈബറിടത്ത് വൈറൽ വിഷയമായിരിക്കുന്നത് തനിക്ക് എക്സൈസ് വകുപ്പ് ഫൈൻ നൽകിയതിനെ കുറിച്ചാണ് സൂരജ് പറയുന്നതാണ്. ഒരു കള്ള് ഷാപ്പിന്റെ വിഡിയോ ചെയ്തതിനാണ് 50000 രൂപ ഫൈൻ ലഭിച്ചതെന്ന് സൂരജ് പറയുന്നു.
‘2024ൽ കള്ള് ഷാപ്പിൽ പോയി ഞാൻ ഒരു വ്ലോഗ് ചെയ്തു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ നെയ്യാറ്റിൻകര എക്സൈസ് ഓഫീസിൽ നിന്നും വിളിവന്നു. നിങ്ങളെ പറ്റി പരാതി കിട്ടി. സമൂഹ മാധ്യമങ്ങളിൽ ലഹരി ഉപയോഗിച്ച് വിഡിയോ ചെയ്തു. കള്ളും മദ്യവും ഒരേ കാറ്റഗറിയിൽ ഉള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഇതൊന്നും ഉപയോഗിക്കുന്ന ആളല്ല. ഞാൻ പലരുടെയും വ്ലോഗ് കണ്ടിട്ടുണ്ട്. കള്ളിന്റെ വിഡിയോ അതിൽ വ്യക്തമായി കൃത്യമായി പറയുന്നുണ്ട് കള്ളിനെ കുറിച്ച്. അതുകൊണ്ട് തന്നെ ഞാനും അത് ശ്രദ്ധിച്ചില്ല. നിങ്ങളിൽ പലരും കുടുംബത്തോടെ പോയി കള്ള് ഷാപ്പിൽ പോയി ഫുഡ് കഴിച്ച് കള്ളും കുടിച്ചിട്ട് അതിന്റെ വിഡിയോ പോസ്റ്റ് ചെയ്തിട്ടില്ലേ (പോയവരെ മാത്രം ) നിങ്ങൾ അറിഞ്ഞിട്ടാണോ ഇങ്ങനെ ചെയ്തത്? അങ്ങനെ എങ്കിൽ നിങ്ങളും തെറ്റുകാരല്ലേ?
ഒരു അവസരം പോലും എനിക്ക് തന്നിട്ടില്ല. പിടിക്കുന്നു 50000 ഫൈൻ അടിച്ചു തരുന്നു. ഒരു മര്യാദ വേണ്ടേ? ചെറിയ ഇത്രയും വിഷമുള്ള സാധനം ആണെങ്കിൽ എന്തിനാണ് സർക്കാരെ വിൽക്കുന്നത്? പുതിയ പുതിയ ബ്രാൻഡ് ഇറക്കുന്നു. പേര് ഇടുന്നു. പ്രൊമോഷൻ ചെയ്യുന്നു. ഓണം, ക്രിസ്മസ്, ന്യൂയർ, ഏത് ജില്ലയിലാണ് റെക്കോർഡ് കളക്ഷൻ എന്ന് പറഞ്ഞു വാർത്ത കൊടുക്കുന്നു. ഇനി അവധി ദിവസം വന്നാൽ അത് ചാനൽ വഴിയും പത്രം വഴിയും മുൻകൂട്ടി അറിയിക്കുന്നു. സ്വന്തം കാശിനു വാങ്ങുന്ന സാധനം സ്വന്തം പേജിൽ പോസ്റ്റ് ചെയ്യാനേ പാടില്ല.’ സൂരജ് ചോദിക്കുന്നു.