കേരളത്തിലെ പ്രമുഖ പാമ്പുപിടുത്തക്കാരനാണ് തിരുവനന്തപുരം ശ്രീകാര്യം സ്വദേശി വാവ സുരേഷ്. വിഷപ്പാമ്പുകളെ ഏറ്റവും പേടിയോടെ മാത്രം കണ്ടിരുന്ന കാലത്തുനിന്ന് പാമ്പുകളെ ഭീതികൂടാതെ കാണാൻ മലയാളിയെ പ്രേരിപ്പിച്ചത് വാവ സുരേഷ് ആയിരുന്നു. പാമ്പിനെ പിടിക്കാൻ 35 വർഷമായി, സ്വന്തം വാഹനത്തിൽ, എല്ലാ ചെലവും സ്വയം വഹിച്ച്, സംസ്ഥാനത്തിന്‍റെ ഏതു ഭാഗത്തും ഓടിയെത്തുന്ന സുരേഷ് പലപ്പോഴും വിവാദങ്ങളിലും പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ വാവ സുരേഷ് തന്‍റെ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. പാമ്പുപിടുത്തം ലഹരിയാണെങ്കിലും അത് കാരണം ബാദ്ധ്യതകൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും അദ്ദേഹം പറയുന്നു. ഒരു വീട്ടിൽ പാമ്പിനെ പിടിക്കാൻ പോയപ്പോൾ ബാത്ത്റൂമിലെ വെള്ളം കപ്പിൽ കൊണ്ടു നൽകിയെന്ന് വാവ സുരേഷ് പറയുന്നു. തന്‍റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന്‍റെ വീട്ടിൽ തിരുവോണത്തിന് പോയപ്പോൾ തനിക്ക് പായസം തരാൻ സുഹൃത്ത് ഡിസ്പോസിബിൾ ഗ്ലാസ് വാങ്ങാൻ പോയെന്നും അത് കുടിച്ചിട്ട് ഗ്ലാസ് കളയാതെ മടക്കി എന്‍റെ പോക്കറ്റിൽ വച്ച് വീട്ടിൽ കൊണ്ടുപോയി, അങ്ങനെ ഒരുപാട് അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും വാവ സുരേഷ് കരഞ്ഞ് പറയുന്നു.
വാവ സുരേഷിന്‍റെ വാക്കുകൾ
‘കുറേ വർഷങ്ങളായി ഞാൻ തിരുവോണത്തിന് സദ്യ കഴിക്കുന്നത് തിരുവനന്തപുരത്തെ ആനന്ദനിലയം എന്ന അനാഥമന്ദിരത്തിലാണ്. ഒരു വർഷം എന്റെ സുഹൃത്ത് തിരുവോണത്തിന് വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാനായി വിളിച്ചു. ഞാൻ പായസം മാത്രം കുടിക്കാമെന്ന് പറഞ്ഞു. സുഹൃത്ത് എന്നെ വീടിന്റെ വരാന്തയിലിരുത്തി. പായസം എടുത്തിട്ടുവരാമെന്ന് പറഞ്ഞു. അവിടെ ഞാൻ മുക്കാൽ മണിക്കൂറോളം കാത്തിരുന്നു. ആരെയും കണ്ടില്ല. ഞാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടെയുള്ളവരെല്ലാം നിൽക്കുന്നത് കണ്ടു. അടുക്കളയിൽ നിറയെ ഗ്ലാസുകൾ ഇരിക്കുന്നുണ്ടായിരുന്നു. സുഹൃത്തിന്റെ മകൻ അടുക്കള വശം വഴി ഡിസ്‌പോസിബിൾ ഗ്ലാസ് വാങ്ങിക്കൊണ്ടുവരുന്നതും ഞാൻ കണ്ടു. ഞാനത് കുടിച്ചു. ശേഷം ആ ഗ്ലാസ് മടക്കി സ്വന്തം വീട്ടിൽ കൊണ്ടുപോയാണ് കളഞ്ഞത്. അതെല്ലാം അവരുടെ ഇടുങ്ങിയ മനസുകൊണ്ടായിരിക്കാം.