മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്‍ ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഊരും പേരും അറിയാത്ത മെയിലിന്‍റേയും ഫെയ്സ്ബുക്ക് കമന്‍റുകളുടേയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കേരള പൊലീസ് ഈ പരാതിയില്‍ എന്ത് നടപടി എടുത്തുവെന്ന് രാഹുല്‍ ചോദിച്ചു. മുഖ്യമന്ത്രി എപ്പോഴാണ് കപ്പില്‍ ചായ കുടിക്കാന്‍ പോകുന്നതെന്നും സ്ത്രീ പീഡനം നടന്നിട്ടുണ്ട് എങ്കിൽ നടന്നിട്ടുണ്ട് പൊതുപ്രവർത്തനത്തിൽ നിൽക്കാൻ യോഗ്യത ഉണ്ടോ എന്ന് വിലയിരുത്തേണ്ടതാണെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഐവിഎഫ് സെന്ററുകൾ ഏറ്റവും ശക്തമായി പ്രവർത്തിക്കുന്നത് പത്തനാപുരത്ത് ആണ്. സാധാരണ ഒരാളെ മൂന്നുപേരെ അടിക്കുക ആ മൂന്നുപേരെ അടിച്ചതിന്റെ മൂന്ന് പാട് ഉണ്ടാവുക എന്ന് കേട്ടിട്ടുണ്ട് നമ്മൾ. പക്ഷേ ശ്രീ കെ.ബി.ഗണേഷ് കുമാറിന്റെ ചരിത്രം എന്താണ്? ഒരൊറ്റ അടിയിലെ ഒരു പാടിന് മൂന്ന് അവകാശികൾ ഉണ്ടായ ആളാണ് ശ്രീ കെ ബി ഗണേഷ് കുമാർ. ഉമ്മൻ ചാണ്ടി എന്ന് പറയുന്ന മനുഷ്യൻറെ മനസ്സ് എപ്പോഴെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ അതിൻറെ കൂലിയാണ് ഇത് എന്ന് ഗണേഷ് കുമാർ മനസ്സിലാക്കുന്നത് നന്നായിരിക്കും.
ഊരും പേരും ഇല്ലാത്ത ആരുടേതാണെന്ന് പോലും അറിയാത്ത മെയിലിലൂടെ എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്തി, ഹോട്ടൽ വളഞ്ഞ് ജനപ്രതിനിധിയെ അറസ്റ്റ് ചെയ്യാൻ താല്പര്യപ്പെട്ട, കേരള പൊലീസും മുഖ്യമന്ത്രി പിണറായി വിജയനും, ക്ലിഫ് ഹൗസിനോട് വളരെ അടുത്ത് താമസിക്കുന്ന ഗണേഷ് കുമാറിനെ അറസ്റ്റ് ചെയ്യാൻ എപ്പോഴാണ് പുറപ്പെടുക? എപ്പോഴാണ് ആ മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങിച്ചതിനു ശേഷം കസേരയിലേക്ക് അമര്‍ന്നിരുന്നിട്ട് കപ്പിൽ ചായ കുടിക്കുക?
ഗണേഷ് കുമാറിനെ പോലെ നിരന്തരമായി ആരോപണങ്ങൾ ഏറ്റുവാങ്ങുന്ന ഒരു ഹാബിച്വൽ ഒഫെൻഡറിനെതിരെ അദ്ദേഹത്തിൻ ഭാര്യ വളരെ ഗൗരവതരമായ ഒരു ആരോപണം ഉന്നയിക്കുന്നു. 112 ലേക്ക് അവർ വിളിക്കുന്നു. ആ വിളിക്ക് എന്ത് പരിഹാരം ഉണ്ടായി എന്ന് കേരളത്തിൻറെ മുഖ്യമന്ത്രി പറയണം. അതിനെ തുടർന്ന് എസ്പി ആ വിഷയത്തില്‍ ഇടപെട്ടിട്ട് എന്ത് തീരുമാനം ഉണ്ടായി എന്ന് എസ്പി പറയണം. ഗണേഷ് കുമാറിൻറെ ജീവിത പങ്കാളിയായ, ഗാർഹിക പീഡനങ്ങൾ നിരവധി തവണ ഏറ്റുവാങ്ങേണ്ടി വന്ന അതിജീവിത പറഞ്ഞത്, അവരുടെ ഫോൺ ചോർത്തി കൊണ്ടിരിക്കുകയാണ് മന്ത്രി എന്നാണ്. ഒരു വിഷയത്തിനകത്ത് പരാതി പറഞ്ഞുകൊണ്ട് കേരളത്തിൻ മുഖ്യമന്ത്രിയുടെ മകളെ വിളിച്ചിട്ട് എന്ത് നടപടിയാണ് ആ വിഷയത്തിനകത്ത് ഉണ്ടായത് എന്ന് മുഖ്യമന്ത്രി പറയണം.
അദ്ദേഹം പറഞ്ഞല്ലോ അദ്ദേഹത്തിന് ധാരാളം പ്രണയങ്ങൾ ഉണ്ട് എന്ന്, അദ്ദേഹം കെഎസ്ആർടിസി മന്ത്രി അല്ലേ അല്ലാതെ കെഎസ്ആർടിസി ബസ് ഒന്നുമല്ലല്ലോ, കൈ കാണിക്കുന്ന സ്ഥലത്തുനിന്നൊക്കെ ആളുകളെ വിളിച്ചു കയറ്റാൻ. ഇനി എത്ര പ്രണയമാണ് എന്ന് പറഞ്ഞാലും അനുവദിക്കപ്പെടാത്ത രീതിയിലുള്ള ഒരു നിയമവിരുദ്ധ പ്രവർത്തി അന്ന് ഉണ്ടായിട്ടുണ്ടോ അദ്ദേഹം പറയട്ടെ. നമ്മള്‍ വിശ്വസിക്കുന്ന ചില ബിംബങ്ങളിലൊരു ബിംബം അദ്ദേഹം ചൂഷണം ചെയ്ത ആളുകളുടെ പട്ടികയിലുണ്ടോ? അദ്ദേഹം പറയട്ടെ. സ്ത്രീ പീഡനം നടന്നിട്ടുണ്ട് എങ്കിൽ പൊതുപ്രവർത്തനത്തിൽ നിൽക്കാൻ അവർക്ക് യോഗ്യത ഉണ്ടോ ഇല്ലയോ എന്ന് അവർ വിലയിരുത്തേണ്ടതാണ്,' രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.