പ്ലസ് ടു വിദ്യാർത്ഥിനി പരീക്ഷാപ്പേടിയെ തുടർന്ന് ജീവനൊടുക്കി. തിരുവനന്തപുരം വെമ്പായത്താണ് സംഭവം. ബിജു - പ്രിയ ദമ്പതികളുടെ മകളും കന്യാകുളങ്ങര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയുമായ കാവ്യാഞ്ജലിയാണ് (16) മരിച്ചത്. പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥിനിയാണ് കാവ്യാഞ്ജലി. പരീക്ഷ അടുത്തതോടെ കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ദിവസം രാവിലെ 5 മണിക്ക് കാവ്യാഞ്ജലി ഇരട്ട സഹോദരിക്കൊപ്പം പഠിക്കാനായി എഴുന്നേറ്റതാണ്. കാവ്യാഞ്ജലി വീടിന്റെ മുകളിലത്തെ നിലയിലും സഹോദരി താഴത്തെ നിലയിലുമാണ് പഠിക്കാനിരുന്നത്. 5.50ന് മുകളിലത്തെ നിലയിലെത്തിയ സഹോദരി കല്ലോലിനിയാണ് കാവ്യാഞ്ജലിയെ ജനാലയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്.
കല്ലോലിനിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടെത്തിയ വീട്ടുകാർ ഉടൻ തന്നെ കന്യാകുളങ്ങര ഗവ. ആശുപത്രിയിൽ കാവ്യാഞ്ജലിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രാവിലെ പിതാവിന്റെ മൊബൈൽ ഉപയോഗിച്ച് കാവ്യാഞ്ജലി ഫിസിക്സ് നോട്ട്സ് പഠിച്ചിരുന്നു. സയന്റിഫിക് വിദഗ്ദ്ധരും ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വട്ടപ്പാറ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന പൂർത്തിയാക്കി.