കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 138 വിമാനസര്‍വീസുകള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്ന് അറുപത്തിയേഴും, തിരുവനന്തപുരത്ത് നിന്ന് 30  സര്‍വീസുകളും റദ്ദാക്കി. കണ്ണൂരില്‍ നിന്ന് 14 വിമാനങ്ങള്‍ റദ്ദാക്കി. കരിപ്പൂരില്‍ നിന്ന് 27 സര്‍വീസുകളാണ് റദ്ദാക്കിയത്. കൊച്ചിയിലും തിരുവനന്തപുരത്തും ഏതാനും സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.

കൊച്ചി വിമാനത്താവളത്തില്‍നിന്ന് പുറപ്പെടേണ്ട 35 ഉം എത്തേണ്ട 32 ഉം അടക്കം 67 സര്‍വീസുകളാണ് റദ്ദാക്കിയത്. ഗൾഫ് രാജ്യങ്ങളിലേക്ക് കൊച്ചിയിൽ നിന്ന് 9 വിമാനങ്ങള്‍ സർവീസ് നടത്തുന്നുണ്ട്. ജിദ്ദ, ദുബായ്, ഷാർജ, അബുദാബി, ഫുജൈറ മസ്കറ്റ് തുടങ്ങിയ ഗള്‍ഫ് നഗരങ്ങളിലേക്കാണ് സർവീസ്.

എയര്‍ അറേബ്യ ജി 9 ഇന്ന് മുതല്‍ കൊച്ചിയിലേക്ക് സര്‍വീസ് വീണ്ടും നടത്തും. വൈകിട്ട് 6.45ന് ഷാര്‍ജയില്‍നിന്ന് എത്തുന്ന വിമാനം രാത്രി 10.05 ന് തിരികെ പോകും. തിരുവനന്തപുരത്തുനിന്ന് മസ്കത്തിലേക്കുള്ള വിമാനസര്‍വീസും പുനരാരംഭിച്ചു. ഒമാന്‍ എയര്‍വെയ്സും എയര്‍ഇന്ത്യ എക്സ്പ്രസുമാണ് സര്‍വീസ് തുടങ്ങിയത്. തിരുവനന്തപുരം–ദുബായ് സര്‍വീസ് എമിറേറ്റ്സ് നാളെ പുനരാരംഭിക്കും. കരിപ്പൂരില്‍ നിന്ന് എയര്‍ അറേബ്യ, ഫ്ലൈനാസ്, സലാം എയര്‍ എന്നീ കമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ട്. 

മസ്കത്ത്, റിയാദ് സെക്ടറുകളില്‍ നിന്നുള്ള വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. യുഎഇയില്‍ ദുബായ്, ഫുജൈറ എന്നിവിടങ്ങളില്‍ നിന്ന് ഇന്നും നാളെയുമായി ഇന്ത്യയിലേക്ക് 19 സര്‍വീസുകള്‍ നടത്തുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. ഇന്ന് ഏഴു സര്‍വീസും നാളെ 12 സര്‍വീസുമാണ് പ്രഖ്യാപിച്ചത്. ഒരു സര്‍വീസ് ദുബായില്‍ നിന്നും ശേഷിക്കുന്നവയെല്ലാം ഫ്യുജൈറയില്‍ നിന്നുമാണ് പുറപ്പെടുക. മുംബൈയിലേക്കും ഡല്‍ഹിയിലേക്കുമാണ് സര്‍വീസ്. 

ENGLISH SUMMARY:

Kerala Gulf flights cancelled affecting numerous services between Kerala and Gulf countries. While some flights have resumed, many remain cancelled, impacting travel plans for passengers.