മന്ത്രി വീണാ ജോർജിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കെ എസ് യു, എസ്എഫ്ഐ പ്രവര്‍ത്തകര്‍ കണ്ണൂരില്‍ ഏറ്റുമുട്ടിയായിരുന്നു. കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ എസ്എഫ്ഐ പ്രതിഷേധം നടത്തി. ഇരുവിഭാഗങ്ങളും തമ്മിൽ പോർവിളിയുണ്ടായി. ഉന്തും തള്ളും ഉണ്ടായതോടെ പൊലീസ് ഇരുഭാഗത്തെയും പ്രവർത്തകർക്ക് നേരെ ലാത്തി വീശി. ഇതിനിടെ പ്രവര്‍ത്തകരെ കണ്ട കെ സുധാകരന്‍ എംപി ‘കണ്ണൂരിൽ ഞാൻ വീണു മരിച്ചിട്ടേ നിങ്ങളിൽ ഒരാളെ തൊടു’ എന്ന് പറഞ്ഞത് വലിയ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്.
വീണാ ജോർജ് നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രി ആണെന്ന് തെളിയിച്ചുവെന്ന് കെ സുധാകരൻ എം പി പറഞ്ഞു. കേരളത്തിലെ ആരോഗ്യ മന്ത്രിയെ ആക്രമിച്ചുവെന്ന തരത്തിൽ സിപിഎം പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതവും സി.പി.എമ്മിന്‍റെ രാഷ്ട്രീയ നാടകവുമാണ്. സംഭവവുമായി ബന്ധപ്പെട്ട് കാണിക്കുന്ന ദൃശ്യങ്ങളിൽ നിന്നെല്ലാം ആക്രമണവും, പരിക്കേറ്റുവെന്ന അവകാശവാദങ്ങളും യഥാർത്ഥ സംഭവവികാസങ്ങളുമായി ബന്ധവുമില്ലെന്ന് വ്യക്തമാവുകയാണെന്നും സുധാകരൻ പറയുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന കെ എസ് യു കുട്ടികൾ ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിച്ചിട്ടുണ്ട്. കുട്ടികൾ മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും, അവരിൽ നിന്നൊരു അക്രമ പ്രവൃത്തി ഉണ്ടായിട്ടില്ലെന്നും ദൃക്സാക്ഷി മൊഴികളും ലഭ്യമായ വിവരങ്ങളും വ്യക്തമായി സൂചിപ്പിക്കുന്നു. കേരളത്തിലെ മൊത്തം ദൃശ്യമാധ്യമങ്ങൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. ഏതെങ്കിലും ദൃശ്യമാധ്യമങ്ങളിൽ കെഎസ് യു കുട്ടികൾ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം ഉണ്ടോ? കെ സുധാകരന്‍ ചോദിച്ചു.