തൃശൂർ പെരിഞ്ഞനം പള്ളിയിൽ ഭഗവതി ക്ഷേത്രത്തിൽ ഒരു കൃത്രിമ ആനയുണ്ട്. നാലര ലക്ഷം രൂപയാണ് ആനയുടെ നിർമാണ ചെലവ്. കൊമ്പർ കളവിച്ചിരാട്ടിൽ ദേവീദാസൻ. എട്ടരയടി പൊക്കവും, പത്തടി നീളവുമുള്ള കൊമ്പന്റെ അടുത്ത് ധൈര്യത്തോടെ ആർക്കും ചെല്ലാം. നെറ്റിപ്പട്ടം കെട്ടി തുമ്പിക്കൈയ്യും, ചെവിയുമാട്ടി നിൽക്കുന്ന ഈ ഗജവീരൻ്റെ കൂടെ സെൽഫിയെടുക്കാനും പേടിക്കണ്ട. ഈ ആന ഒരിക്കലും ഇടയില്ല. പെരിഞ്ഞനം സ്വദേശി കളവിച്ചിരാട്ടിൽ മധു നിർമ്മിച്ച കൃത്രിമ ആനയാണിത്.
സ്റ്റീൽ, ഫോം ഷീറ്റ്, സ്പോഞ്ച്, റബ്ബർ തുടങ്ങിയവ ഉപയോഗിച്ചാണ് ആനയെ നിർമ്മിച്ചത്. ഒരു വർഷമെടുത്തു. നാലര ലക്ഷം രൂപയോളമാണ് നിർമാണ ചെലവ്. നാല് ചക്രത്തിലുള്ള തട്ടിൽ മോട്ടോർ ഘടിപ്പിച്ച ആനയെ എവിടെ വേണമെങ്കിലും കൊണ്ടു പോകാം.
ക്ഷേത്രോത്സവത്തിന് കൊടിയേറ്റത്തിന് ദേവീദാസനും നെറ്റിപ്പട്ടം ചാർത്തി നിന്നു. ഏഴു ദിവസം നീണ്ടു നിൽക്കുന്ന ക്ഷേത്രത്തിലെ ഉത്സവം കഴിയുന്നതുവരെ ഇനി ദേവീദാസനും ക്ഷേത്ര മുറ്റത്തുണ്ടാകും.