ജോര്‍ദാനില്‍ വച്ചുണ്ടായ ദുരനുഭവം പങ്കുവച്ച വ്ലോഗര്‍ ജന്ന ഷെസ്മീനെ അധിക്ഷേപിച്ച് ഇന്‍സ്റ്റഗ്രാം പേജായ മല്ലു റാപ്പര്‍. സോളോ ട്രിപ്പിനിടെ ജോര്‍ദാനില്‍ വച്ചുണ്ടായ ദുരനുഭവമാണ് ജന്ന തന്‍റെ വ്ലോഗിലൂടെ തുറന്നുപറഞ്ഞത്. തിരിച്ചുപോകാൻ കാർ കിട്ടാത്ത അവസ്ഥയിൽ ഒരു നാട്ടുകാരന്റെ സഹായം സ്വീകരിച്ച തനിക്ക് കടുത്ത അതിക്രമം നേരിടേണ്ടിവന്നുവെന്ന് ജന്ന പറഞ്ഞിരുന്നു. 

കഴുതപ്പുറത്തുള്ള യാത്രയിൽ കൂടെയുണ്ടായിരുന്നയാൾ അപമര്യാദയായും ലൈംഗികമായും ഉപദ്രവിക്കുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് ജന്നാ ഷെസ്മീൻ വ്ലോഗ് ചെയ്തിരിക്കുന്നത്. കഴുത പുറത്ത് പോവുന്ന സമയത്ത് കൂടെയുണ്ടായിരുന്നയാൾ ചാടി കയറിയെന്നും പിന്നിലൂടെ പലതും ചെയ്തെന്നും വിഡിയോയിലൂടെ ജന്നാ ഷെസ്മീൻ പറയുന്നു. വിജനമായ പ്രദേശമായതിനാലും ഭയം കൊണ്ടും പ്രതികരിക്കാനായില്ല എന്നും ജന്ന പറഞ്ഞു. 

നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞതിന് പിന്നാലെയാണ് മല്ലു റാപ്പര്‍ അധിക്ഷേപ വിഡിയോയുമായി രംഗത്തെത്തിയത്. ജന്ന പുറത്തുവിട്ട ലൈംഗിക അതിക്രമ വിഡിയോയെ വികൃതമായി അനുകരിച്ചായിരുന്നു ഇവരുടെ വിഡിയോ. ഇതിനെതിരെ വ്യാപകവിമര്‍ശനവും ഉയരുന്നുണ്ട്. സ്ത്രീകളെ ഒബ്ജെക്ടിഫൈ ചെയ്തും വ്യക്തിഹത്യ ചെയ്തുമാണ് ഇവരുടെ വിഡിയോ എന്നും വിമര്‍ശനം ഉയര്‍ന്നു. കോമഡി എന്ന പേരില്‍ അധപതിച്ച കാര്യങ്ങളാണ് ചെയ്യുന്നത്. സ്ത്രീകളെ അനുകരിക്കുന്നതൊക്കെ വളരെ മോശമായ പ്രകടനത്തിലും വേഷവിധാനത്തിലാണെന്നും വിമര്‍ശിച്ചവര്‍ ചൂണ്ടിക്കാണിക്കുന്നു. സോഷ്യല്‍ മീഡിയയിലെ മറ്റ് ഇന്‍ഫ്ളുവന്‍സര്‍മാരും മല്ലു റാപ്പര്‍ പേജിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുന്നുണ്ട്. 

ENGLISH SUMMARY:

Jannah Shazmin, a Malayalam vlogger, bravely shared her harrowing experience of sexual harassment during a solo trip to Jordan. The incident, which involved an assault while she was riding a donkey, was later mocked and trivialized by an Instagram page named Mallu Rapper, drawing widespread criticism from social media users and influencers.