മനസുവെച്ചാൽ തരിശുഭൂമിയിലും പൊന്ന് വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇടുക്കി വെള്ളിയാമറ്റം പഞ്ചായത്ത്. വർഷങ്ങളോളം തരിശായി കിടന്ന 13 ഏക്കർ ഭൂമിയാണ് കൃഷിയിലൂടെ വീണ്ടെടുത്തത്. പദ്ധതിയിലൂടെ 500 കുടുംബങ്ങൾക്ക് സ്ഥിരമായി തൊഴിൽ നൽകാനാണ് തീരുമാനം
സൂര്യകാന്തി മുതൽ തണ്ണിമത്തൻ വരെ. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി വൻ വിജയമായതിന് പിന്നിൽ ഒത്തൊരുമയുടെ കഥയുണ്ട്
ഭൂമി കൃഷിക്കായി ഒരുക്കിയെടുക്കുക എന്നതായിരുന്നു വെല്ലുവിളി. തൊഴിലുറപ്പ് തൊഴിലാളികളും കൃഷിഭവനും കൈകോർത്തതോടെ പ്രതീക്ഷയുടെ പച്ചപ്പിലേക്ക്. ഇതുവരെ നാല് തവണ വിളവെടുത്തു. കൃഷി ഭവനിൽ ഒരുക്കിയിരിക്കുന്ന താൽക്കാലിക സെന്റർ വഴിയാണ് കച്ചവടം. വിഷരഹിത പച്ചകറികൾ വാങ്ങാൻ നേരിട്ടെത്തുന്നവരും കുറവല്ല
കൂടുതൽ തരിശുനിലം ഏറ്റെടുത്ത് കൃഷി വ്യാപിപ്പിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെയും വെള്ളായനി കാർഷിക ഗവേഷണ കേന്ദ്രത്തിന്റെയും പിന്തുണയും പദ്ധതിക്കുണ്ട്. അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങൾ ഉപയോഗിച്ച് മുന്നോട്ടും മികച്ച വിളവ് കൊയ്യാനാണ് ലക്ഷ്യം.