മദ്യത്തെക്കാൾ എന്തുകൊണ്ടും നല്ലത് തൻ്റെ പാട്ടാണെന്ന് തൃശൂർ സ്വദേശി വിൽസൺ തോമസ് തിരിച്ചറിഞ്ഞു. അങ്ങനെ പാട്ടിൻ്റെ ലഹരിയിലാണ് ഇപ്പോൾ ഈ തൃശൂരുകാരൻ. ഒരാഗ്രഹം ഇപ്പോഴും വിൽസനുണ്ട്, സിനിമയിൽ പാടണം. ആ ആഗ്രഹവുമായി പാടി നടക്കുന്ന വിത്സനെ കാണാം.
ചുവന്ന ഷർട്ടും ലുങ്കിയും ധരിച്ച് കഴുത്തിൽ കൊന്തയിട്ട് വില്ലേജ് ഓഫീസിൽ വെച്ച് വിൽസൺ പാടിയ ഈ അയ്യപ്പഭക്തിഗാനം വൈറലായി, എംജി ശ്രീകുമാർ വരെ സമൂഹമാധ്യമത്തിൽ വീഡിയോയും പങ്കുവെച്ചു. മദ്യത്തിനെക്കാൾ ലഹരി പാട്ടിനുണ്ടെന്ന് മനസ്സിലാക്കിയ വിൽസൽ ഇപ്പോൾ ആ വഴിയിലാണ്.
പാട്ടിലൂടെ നാട്ടിൽ താരമായി മാറിയ വിൽസനെ അസി. എക്സൈസ് ഇൻസ്പെക്ടർ രാജുവും തൃക്കൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ സൈമൺ നമ്പാടനും നാട്ടുകാരും ചേർന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിലെ വിമുക്തി ഡി അഡിക്ഷൻ സെൻ്ററിൽ പ്രവേശിപ്പിച്ചിരുന്നു. . മദ്യപാനത്തിൽ നിന്ന് മോചനം വേണമെന്ന് കലശലായി ആഗ്രഹിച്ചിരുന്ന വിൽസൻ പത്ത് ദിവസത്തെ ചികിത്സയും കൗൺസിലിങ്ങും കഴിഞ്ഞെത്തിയപ്പോൾ ഒരു ഗായകനായി മാറി കഴിഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പാട്ടുപാടി വൈറലായപ്പോൾ മദ്യം ഉപേക്ഷിച്ച് സംഗീതവുമായി സല്ലപിക്കുകയാണ് വിൽസൻ. സിനിമയിലേക്കുള്ള വാതിൽ തനിക്കുവേണ്ടി തുറക്കുമെന്ന പ്രതീക്ഷയോടെ.