പന്തളത്തെ മുന്തിരിപ്പന്തൽ ഹോട്ടലിൽ എത്തുന്നവർ കൗണ്ടറിൽ ഇരിക്കുന്ന ആളെ കാണുമ്പോൾ ആകെ ഒന്ന് അമ്പരക്കും. രണ്ടു പതിറ്റാണ്ടോളം നമ്മളെ പൊട്ടിച്ചിരിപ്പിച്ച ഉല്ലാസ് പന്തളത്തിന്‍റെ ഹോട്ടൽ ആണിത്. എട്ടുമാസം മുൻപ് തളർത്തിയ പക്ഷാഘാതത്തെ അതിജീവിച്ച് തിരികെ വരാനുള്ള ശ്രമത്തിലാണ് ഉല്ലാസ്.
എട്ടുമാസം മുൻപാണ് പക്ഷാഘാതം ബാധിച്ച് ഉല്ലാസിന്റെ ശരീരത്തിന്റെ ഇടതുഭാഗം തളർന്നത്. അതിനും മുൻപ് സുവർണ്ണ കാലത്ത് പന്തളത്ത് ഉല്ലാസ് ഒരു ഹോട്ടൽ തുടങ്ങിയിരുന്നു. പലരും കയ്യൊഴിഞ്ഞ കാലത്ത് അന്ന് തുടങ്ങിയ ഹോട്ടലാണ് ഉല്ലാസിന്റെ ഇന്നത്തെ ദുരിതകാലത്ത് തുണ.
പന്തളം നഗരസഭ കാര്യാലയത്തിന് സമീപമുള്ള ഹോട്ടലിൽ ഉച്ചയ്ക്കും രാത്രിയിലും തിരക്കാണ്. ഉല്ലാസിനെ അറിഞ്ഞും അറിയാതെയും നിറയെ ആൾക്കാർ എത്തുന്നുണ്ട്. നിറയെ വേദികൾ ഉള്ള സമയത്താണ് ഉല്ലാസ് ഹോട്ടൽ തുടങ്ങിയത്. ജീവിതത്തിന് എപ്പോഴും ഒരു കരുതൽ വേണമെന്ന സന്ദേശം കൂടിയാണ് ഉല്ലാസ് പറയുന്നത്. വീഴ്ചയിൽ താങ്ങായത് ആ കരുതലാണ് . കൂടെ ഉണ്ടാകും എന്ന് കരുതിയ പലരും കയ്യൊഴിഞ്ഞു. ചികിത്സ തുടരുകയാണ്. വ്യക്തി ജീവിതത്തിൽ പല ദുരന്തങ്ങളും ഉണ്ടാകും. അതിനെ അതിജീവിക്കാൻ കഴിയുമെന്ന് ഉല്ലാസ് പറയുന്നു.