മാനന്തവാടിയില്‍ കാറിനുള്ളില്‍ തീകൊളുത്തി മരിച്ച കണ്ണൂ‍ര്‍ സ്വദേശി സജീറിന്റെ വിഡിയോ പുറത്ത്. മരണത്തിനു തൊട്ടുമുന്‍പ് കാറിലിരുന്നെടുത്ത വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. തന്റെ മരണകാരണം മാനന്തവാടി സ്വദേശിയായ ഇ.സി. ബാപുവിന്റെ ചതിയാണെന്ന് സജീര്‍ ഈ വിഡിയോയില്‍ പറയുന്നു. 

 

മാനന്തവാടി എരുമത്തെരുവിലാണ് സംഭവം. യുവാവ് ഭാര്യയേയും മൂന്ന് മക്കളേയും കാറില്‍ കയറ്റിയ ശേഷം ഇ.സി. ബാപു എന്നയാളുടെ വീട്ടിലേക്ക് കാര്‍ ഇടിച്ചുകയറ്റി തീകൊളുത്തുകയായിരുന്നു. സജീര്‍ തല്‍ക്ഷണം മരിച്ചു, ഭാര്യയും മക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇ.സി. ബാപുവിനൊപ്പം പൂച്ചാക്കല്‍ സ്വദേശിയായ റഫീഖും തന്നെ വഞ്ചിച്ചെന്ന് ഇയാള്‍ ഈ വിഡിയോയില്‍ വ്യക്തമാക്കുന്നു.

 

കുട്ടയിലുള്ള ബില്‍ഡിങ്ങില്‍ താന്‍ 1കോടി 20 ലക്ഷം രൂപ മുടക്കിയിരുന്നു. ഇ.സി.ബാപു ബില്‍ഡിങ് പിടിച്ചുവച്ചു. 25 ലക്ഷം തിരിച്ചുവാങ്ങി. ബാക്കി പണം നല്‍കിയില്ലെന്നു മാത്രമല്ല വാടകയ്ക്ക് കൊടുത്ത ശേഷം ബില്‍ഡിങ്ങിന്റെ പേരുകൂടി മാറ്റിയതോടെ താന്‍ വലിയ മാനസിക സമ്മര്‍ദത്തിലായെന്നും ജീവനൊടുക്കാന്‍ പോവുകയാണെന്നും സജീര്‍ പറയുന്നു.

 

തനിക്ക് കുറച്ച് ബാധ്യതകളുണ്ടെന്നും അതെല്ലാം ഇ.സി.ബാപുവില്‍ നിന്നും ഈടാക്കണമെന്നും സജീര്‍ വിഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. കാര്‍ കത്തുന്നതുകണ്ടതോടെ നാട്ടുകാര്‍ ഓടിക്കൂടി അഗ്നിശമനസേനയെ വിവരം അറിയിച്ചു. എന്നാല്‍ സേനയെത്തും മുന്‍പേ സജീറിന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഭാര്യയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. മക്കള്‍ക്ക് വലിയ പരുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Mananthavady suicide video shows Siji's final moments before setting himself on fire in his car. He explicitly names E.C. Bapu of Mananthavady as the reason for his death due to alleged betrayal and financial fraud.