വിരലുകൾ കൊണ്ട് തൊട്ടറിഞ്ഞും കാതുകൾ കൊണ്ട് കേട്ടറിഞ്ഞും മാത്രം ലോകത്തെ പരിചയമുള്ള ഒരു മൂന്നാം ക്ലാസുകാരിയ പരിചയപ്പെടാം. മനസ്സുകൊണ്ട് കണ്ടറിഞ്ഞ് മുത്തുകൾ കോർത്തെടുക്കുന്ന, പാട്ടുകൾ പാടുന്ന തൃശൂർകാരിയായ നൈനികയുടെ കൊച്ചുകൊച്ചു സന്തോഷങ്ങളിലേക്ക്.
മനസ്സിൻറെ കണ്ണാടിയിലാണ് നൈനിക മുഖം നോക്കുന്നത്. കണ്ണുകൾ ഹൃദയത്തോടും മാത്രം രഹസ്യം പറയും. ഹൃദയത്തിലെ കാഴ്ചകളിലൂടെയാണ് മുത്തുമാലകൾ കോർത്തെടുക്കുന്നത്. താൻ കാണാത്തതൊക്കെ അവൾ മറ്റുള്ളവർക്ക് കേൾക്കാനായി പാടും. ഹൃദയം കൊണ്ടെഴുതിയ പാട്ടുകളിലൂടെയാണ് അവൾ മറ്റുള്ളവരുടെ മനസ്സുകൾ കീഴടക്കുന്നത്.
നൈനികയ്ക്ക് മുത്തുമാലയുണ്ടാക്കാൻ കാഴ്ച ഒരു വെല്ലുവിളിയല്ല. ശബ്ദം കൊണ്ടും, വിരലുകൾ കൊണ്ടും അവൾ മാല കോർക്കും. വെറും മാല കോർക്കലല്ല. അതിന് നിരവധി സമ്മാനങ്ങളും കിട്ടിയിട്ടുണ്ട്. കുന്നംകുളം ഗവ. ബ്ലൈൻഡ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് നൈനിക. ഉൾക്കാഴ്ച കൊണ്ട് അവളുടെ ജീവിതത്തിൽ ഗാനവും മുത്തുമാലകളും ഉണ്ടാകുമ്പോൾ കാണാനും കേൾക്കാനും ഈ വിദ്യാലയത്തിലെ അധ്യാപകരുണ്ട്. അവർ അവൾക്ക് താങ്ങും തണലുമാകുന്നു.