ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങളുടെ എം.എൽ.എയുടെയോ എം.പിയുടെയോ ഒരു കത്ത്, പോട്ടെ ഒരു വാട്സ്ആപ്പ് മെസ്സേജ് എങ്കിലും നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യവുമായി കേരള ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് നായർ. അതെന്താ, അതിനുള്ള അർഹത നിങ്ങൾക്കില്ലേ എന്ന് പരിഹാസ രൂപേണ അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
'എം.എൽ.എയുടെയോ എം.പിയുടെയോ ഒരു കത്തോ ഒരു വാട്സ്ആപ്പ് മെസ്സേജോ കിട്ടി എങ്കിൽ നിങ്ങൾ ഭാഗ്യവതി / ഭാഗ്യവാനാണെന്ന് ഞാൻ പറയും. എല്ലാവർക്കും ഒരുമിച്ചു വേണമെന്ന് തന്നെയില്ല. അതെന്തിനാണെന്നോ ?. അവരുടെ എഫി.ബി പേജുകളിലൂടെ അവരത് പറയുന്നുണ്ട് എന്നാണോ?. അതുപോലെയാണോ നേരിട്ട് നമ്മുടെ ജനപ്രതിനിധി നമ്മോട് ആശയവിനിമയം നടത്തുന്നത്?
അതിനൊരു പേഴ്സണൽ ടച്ച് ഇല്ലേ?, പ്രത്യേകിച്ചും കയ്യൊപ്പിട്ട് അല്ലെങ്കിൽ ഡിജിറ്റൽ ഒപ്പിട്ട് വരുന്ന കത്തുകൾക്ക് !. പുതിയൊരു പദ്ധതി നടപ്പിലാക്കാൻ പോകുമ്പോൾ നമ്മളോട് ഒരു അഭിപ്രായം ചോദിക്കുക, അല്ലെങ്കിൽ നമ്മുടെ താമസസ്ഥലവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ആരായുക, ചടങ്ങുകളിലേക്ക് നമ്മളെ ക്ഷണിക്കുക, തന്നെക്കുറിച്ച് ഒരു വിലയിരുത്തലിന് നമ്മളോട് ആവശ്യപ്പെടുക,
അങ്ങനെ എന്തെല്ലാമാകാം നമ്മുടെ ജനപ്രതിനിധികൾക്ക് !.
ഞാനിത് യുകെയിൽ കണ്ടിട്ടുണ്ട്. മറ്റു പലയിടത്തുമുണ്ട്. നമ്മുടെ ജനപ്രതിനിധികളുടെ ഓഫീസുകൾക്ക് അത്ര വലിയ തിരക്കാണെന്നും എടുത്താൽ പൊങ്ങാത്ത പണിയാണെന്നും ഒക്കെ നിങ്ങൾ ചിന്തിക്കുന്നുണ്ടോ?. തിരക്ക് കാണും, പണി ഉണ്ടാവും, അത്രേയുള്ളൂ.
എന്നെങ്കിലും എൻ്റെ എംഎൽഎ, എൻ്റെ എംപി, എൻ്റെ കൗൺസിലർ ഒപ്പിട്ട ഒരു കത്തിനായി, ഇടയ്ക്കിടെയുള്ള കത്തുകൾക്കായി ഞാൻ കാത്തിരിക്കുന്നു'.- പ്രശാന്ത് വാസുദേവ് നായർ വ്യക്തമാക്കുന്നു.