ചക്കുളത്തുകാവ് എന്ന ഗ്രാമത്തിൽ നിന്ന് അങ്ങ് പുഷ്പ 2വിൽ വരെ എത്തിയിരിക്കുകയാണ് കാവടിയുമായി ഒരു സംഘം യുവാക്കൾ. ഒരു കൗതുകത്തിന് തുടങ്ങിയ കാവടിയിൽ പുത്തൻ പരീക്ഷണങ്ങൾ കൂടി ചേർത്തപ്പോൾ ആവേശം വാനോളം.
മൂന്നുവർഷം മുൻപ് സച്ചുവും കൂട്ടുകാരും ക്ഷേത്ര ഉത്സവങ്ങൾക്ക് കാവടി ആടിത്തുടങ്ങിയതാണ്. വിവാഹവേളകളിലേക്കും വിളി എത്തിയതോടെ പുത്തൻ പരീക്ഷണങ്ങൾ തുടങ്ങി. ചടുലമായ ചുവടുകൾക്ക് ഒപ്പം കടലാസുകൾ ചേർത്തു വെച്ചപ്പോൾ നിറങ്ങളുടെ ആറാട്ടായി.
ഏഴുപേരിൽ നിന്ന് തുടങ്ങിയ കലാസമിതിയിൽ വിദ്യാർഥികൾ ഉൾപ്പെടെ ഇന്ന് 20ലധികം പേരുണ്ട്. പഠനത്തിൻ്റെ ഇടവേള പ്രാക്ടീസിനും അവതരണത്തിനും മാറ്റിവയ്ക്കും. ധ്രുവം ടീം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ 78 കോടിയെന്ന റെക്കോഡ് വ്യൂസ് നേടി മുന്നേറുകയാണ്. കൂടുതൽ പുത്തൻ പരീക്ഷണവും ടീം ധ്രുവത്തിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.