രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തടസം പൂർണ്ണമായും മാറ്റിക്കൊണ്ട് സീപോർട്ട് - എയർപോർട്ട് റോഡ് നിർമ്മാണത്തിനുള്ള ടെൻ്റർ നടപടികളിലേക്ക് സർക്കാർ കടക്കുകയാണെന്ന് മന്ത്രി പി രാജീവ്. തുടർച്ചയായ ഇടപെടലുകളിലൂടെ എച്ച്എംടിയുടേയും എൻഎഡിയുടേയും ഭൂമി ലഭിച്ച് വളരെ പെട്ടെന്ന് തന്നെ സർക്കാരിന് ടെൻ്ററിലേക്ക് കടക്കാൻ സാധിച്ചുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
പദ്ധതി നിർവ്വഹണ ഏജൻസിയായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് ടെൻ്റർ നോട്ടിഫിക്കേഷൻ നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാർ നടത്തിയ നിരന്തരമായ ഇടപെടലിൻ്റെ ഫലമായാണ് റോഡ് നിർമ്മാണത്തിനുള്ള വഴി ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്.
HMT ഭൂമിക്ക് സുപ്രീം കോടതി നിർദ്ദേശപ്രകാരം 37.90 കോടി രൂപയും NAD ഭൂമിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 23.11 കോടി രൂപയും സംസ്ഥാന സർക്കാർ നൽകിയാണ് ഭൂമി ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.