മുണ്ടകൈ ചൂരൽമല ദുരന്തത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച വീട് ഉടൻ വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉള്‍പ്പടെ അഭിപ്രായപ്പെട്ടതിനെ ട്രോളി ഇടത് എംപി എഎ റഹിം. കോൺഗ്രസ് പ്രഖ്യാപിച്ച കർണാടക സർക്കാരിന്റെ പണം കൈമാറിയെന്നും, ലീഗിന്റെ വീടിൻ്റെ പ്രവർത്തനം പൂർത്തിയാക്കിയെന്നും യുഡിഎഫുമായി ബന്ധപ്പെട്ട 300 വീടുകൾ ഉടൻ വരുമെന്നുമായിരുന്നു സതീശന്‍റെ വാക്കുകള്‍. യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച വീടിൻ്റെ തുടർനടപടി ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'രാത്രിയായ സ്ഥിതിക്ക് ഇന്നിനി കല്ലിടാൻ സാധ്യതയില്ലല്ലോ. അടുത്തവർഷവും ജനുവരി 10 ഉണ്ടല്ലോ എന്നുമാണ് റഹിമിന്‍റെ പരിഹാസം. പറഞ്ഞു പറ്റിക്കുന്നവർ, ആരെയും കൊള്ളയടിക്കാൻ മടിയില്ലാത്തവർ!!. കയ്യിട്ട് വാരിയില്ലെങ്കിൽ ‘കൈ വിറയ്ക്കും’കോൺഗ്രസ്സിന്' – റഹിം ഫെയ്സ്ബുക്കില്‍ കുറിച്ചു.
സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു; രാഹുൽ ഗാന്ധി പ്രഖ്യാപിച്ച കർണാടക സർക്കാരിൻറെ നൂറു വീടുകളുടെ പണം കൈമാറി. ലീഗ് പ്രഖ്യാപിച്ച 100 വീടുകളുടെ സ്ഥലം ഏറ്റെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. അപ്പോൾ തന്നെ 200 വീടുകൾ ആയി. ഇനി ഞങ്ങൾ പ്രഖ്യാപിച്ച വീടുകൾ 100 എണ്ണമാണ്. സ്ഥലത്തിൻറെ രജിസ്ട്രേഷൻ അടുത്തയാഴ്ച നടത്തും. രജിസ്ട്രേഷൻ പൂർത്തിയായാൽ 10 ദിവസത്തിനുള്ളിൽ പ്ലാൻ അംഗീകരിച്ച് നിർമ്മാണം തുടങ്ങും. അപ്പോൾ ആകെ 300 വീടുകളാകും. ആകെ 400 വീടുകൾ മതി. അതിൽ 300 വീടുകൾ നിർമ്മിക്കുന്നത് കോൺഗ്രസ് ആണ് എന്ന് മനസ്സിലാക്കിയാൽ മതി.