ഒടുവിൽ ഡി കെ ശിവകുമാർ യലഹങ്ക സന്ദർശിക്കാൻ തയ്യാറായിരിക്കുകയാണെന്നും, വളരെ വൈകിയെങ്കിലും ഈ സന്ദർശനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇടത് എംപി എഎ റഹീം. ശബ്ദമില്ലാത്ത മനുഷ്യർക്കായി കേരള മുഖ്യമന്ത്രി പിണറായി വിജയനും, ഡിവൈഎഫ്ഐയും ഉയർത്തിയ ശബ്ദമാണ് ഇന്ന് താങ്കളെ അവിടെ എത്തിച്ചതെന്ന്  അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'സന്ദർശനത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ, ക്രൂരമായ ബുൾഡോസർ രാജിന് ആ പാവങ്ങളോട് താങ്കൾ നിരുപാധികം മാപ്പ് പറയണം. ഉചിതവും മാന്യവുമായ പുനരധിവാസം ഉടൻ നടത്തണം. അത് പ്രഖ്യാപനങ്ങളിൽ ഒതുങ്ങരുത്.

ഇന്ന് കേരള മുഖ്യമന്ത്രിക്ക് എതിരെ താങ്കൾ നടത്തിയ പരാമർശങ്ങൾ ഭരണഘടനാ മൂല്യങ്ങളെ ചോദ്യം ചെയ്യുന്നതാണ്.“കർണ്ണാടകയിലെ കാര്യങ്ങൾ ഞങ്ങൾ നോക്കി കൊള്ളാം അതിൽ കേരള സി എം അഭിപ്രായം പറയണ്ട എന്നു പറയുന്നത് ശരിയല്ല“.

നമ്മുടെ രാജ്യത്തെവിടെയും നടക്കുന്ന അനീതികൾക്കെതിരെ സംസാരിക്കാൻ രാജ്യത്തെ ഏതൊരു പൗരനും അവകാശമുണ്ട്.അത് കോൺഗ്രസ്സ് പാർട്ടിയും,ഡി കെ ശിവകുമാറും നൽകേണ്ട ഔദാര്യം അല്ല.നമ്മുടെ ഭരണഘടന നൽകുന്ന ഉറപ്പാണ്. സംഘപരിവാർ സർക്കാരുകളുടെ മാതൃകയിൽ കോൺഗ്രസ്സ് സർക്കാർ നടത്തിയ മനുഷ്യത്വ വിരുദ്ധമായ ബുൾഡോസർ നടപടിയെയാണ് കേരള മുഖ്യമന്ത്രി വിമർശിച്ചത്. അത് ഭരണ ഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഓരോ പൗരന്റെയും ഉത്തരവാദിത്വവുമാണ്.

പിന്നെ,പി ണറായി വിജയൻ ഒരു കമ്യൂണിസ്റ്റ് ആണ്. യു പി യിലും ഹരിയാനയിലും, അങ്ങ് ഡൽഹിയിലും സംഘപരിവാർ സർക്കാരുകൾ ‘അനധികൃത കുടിയേറ്റം‘ എന്ന് ആരോപിച്ചു ബുൾഡോസർ രാജ് നടത്തിയപ്പോഴൊക്കെയും കമ്യൂണിസ്റ്റുകാർ തെരുവിൽ ഇരകൾക്കായി നിന്നിട്ടുണ്ട്. ഇനിയും നിൽക്കും'. – റഹിം വ്യക്തമാക്കുന്നു. 

അതേസമയം, എഎ റഹീമിന്റെ ഇംഗ്ലീഷ് ഭാഷയ്‌ക്കെതിരെ വലിയ സൈബര്‍ ആക്രമണമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. തനിക്ക് ഭാഷപരമായ പരിമിതികളുണ്ടെന്നും പക്ഷേ, മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ എന്നും റഹീം പ്രതികരിച്ചിരുന്നു. തന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല. ഭാഷ ഞാൻ തീർച്ചയായും ഇനിയും കൂടുതൽ മെച്ചപ്പെടുത്തും. പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന നിരവധിപേർ കോൺഗ്രസിലുണ്ടായിട്ടും അവരെ ആരെയും ബുൾഡോസറുകൾ ജീവിതം തകർത്ത ദുർബലരുടെ അരികിൽ കണ്ടിട്ടില്ല എന്നും റഹീം പറ​ഞ്ഞു. 

ENGLISH SUMMARY:

DK Shivakumar's Yelahanka visit is finally happening, with AA Rahim welcoming the visit despite the delay. Rahim emphasizes the importance of apologizing to those affected by the 'Bulldozer Raj' and providing proper rehabilitation, also criticizing DK Shivakumar's remarks against Kerala CM.