രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതത്തെ അപമാനിച്ച കേസില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ച രാഹുൽ ഈശ്വറിനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. രാഹുല്‍ ജയിലില്‍ നിരാഹരം കിടക്കുന്നതിനെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്ട്രേറ്റ് വിമര്‍ശിച്ചു. ജയിലിലെ രാഹുലിന്‍റെ നടപടികള്‍ അന്വേഷണത്തെ സമ്മര്‍ദ്ദത്തിലാക്കാനാണെന്ന് കോടതി പറഞ്ഞത്.
രാഹുലിന്റെ നിരാഹാരം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ കോടതി അന്വേഷണത്തെ സമ്മര്‍ദത്തിലാക്കാനാണ് ശ്രമമെന്നും പറഞ്ഞു. ജാമ്യം അനുവദിച്ചാല്‍ കുറ്റം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും കോടതി നീരീക്ഷിച്ചു.
എഫ്ഐആറിലെ വിവരങ്ങൾക്കപ്പുറം കടന്ന് അതിജീവിതയെ അപമാനിക്കുകയാണ് രാഹുല്‍ ചെയ്തത്. അന്വേഷണം നിർണായകഘട്ടത്തിലാണ്. ഇപ്പോൾ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കും. ഇതോടെ കോടതി രണ്ടാമത്തെ ജാമ്യാപേക്ഷയും തള്ളിയത്.
കോടതിയില്‍ നിന്നും കണക്കിന് കിട്ടിയതോടെ രാഹുല്‍ ഈശ്വര്‍ നിരാഹാരം അവസാനിപ്പിച്ചു. ആഹാരം കഴിക്കാമെന്ന് രാഹുല്‍ ഈശ്വര്‍ ജയിൽ അധികൃതരെ അറിയിച്ചു. ഇന്നും ജാമ്യം നിഷേധിച്ചതോടെയാണ് നിരാഹാരത്തില്‍ നിന്നുമുള്ള പിന്മാറ്റം. നേരത്തെ ഒരു കസ്റ്റഡിയില്‍ ലഭിച്ചപ്പോള്‍ രാഹുല്‍ ഈശര്‍ മെന്‍സ് കമ്മീഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് നിരാഹാരത്തിലായിരുന്നു.
നേരത്തെ അപകീർത്തികരമായ പോസ്റ്റുകൾ പിൻവലിക്കാമെന്ന് രാഹുല്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ യൂടേണ്‍. ജാമ്യം ലഭിക്കാനായി ഫെയ്സ്ബുക്കില്‍ അതിജീവിതയെ പറ്റിയിട്ട പോസ്റ്റുകള്‍ പിന്‍വലിക്കാം എന്നാണ് രാഹുല്‍ ഈശ്വറിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. രാഹുലിന്‍റെ നടപടികള്‍ ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് കോടതി വിലയിരുത്തിയത്.
അതേസമയം, രാഹുലിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. നിരാഹാരത്തെ തുടര്‍ന്ന് കൂടുതല്‍ സമയവും ആശുപത്രിയിലായതിനാല്‍ വേണ്ട രീതിയില്‍ ചോദ്യം ചെയ്യാന്‍ സാധിച്ചില്ലെന്ന് പൊലീസ് കോടതിയില്‍ വ്യക്തമാക്കി. കസ്റ്റഡി അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.