കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വന്‍ വിമര്‍ശനവുമായി പ്രതിപക്ഷവും യുഡിഎഫും രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്‍റെ പിആര്‍ വര്‍ക്കിന്‍റെ ഫലം മാത്രമാണ് ഈ പ്രഖ്യാപനമെന്നാണ് കോണ്‍ഗ്രസിന്‍റെ ആക്ഷേപം. ഇപ്പോഴിതാ അതിദാരിദ്ര്യത്തെപ്പറ്റി വൈറല്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായെത്തിയിരിക്കുകയാണ് ഷുക്കൂര്‍ വക്കീല്‍.
'ഞങ്ങളുടെ കാസർഗോഡ് ജില്ലയിലെ സമ്പന്നമായ പഞ്ചായത്തുകളിൽ ഒന്നാണ് പടന്ന ഗ്രാമപഞ്ചായത്ത്. ഇക്കഴിഞ്ഞ ദിവസം മുസ്ലിം ലീഗു നേതാവും എൻ്റെ സുഹൃത്തുമായ പടന്ന പഞ്ചായത്ത് പ്രസിഡൻ്റിനെ കണ്ടപ്പോൾ പലതും പറയുന്നതിനിടയിൽ ഞാൻ അന്വേഷിച്ചു“നിൻ്റെ പഞ്ചായത്തിൽ അതിദാരിദ്ര്യം ഉണ്ടായിരുന്നില്ലെ?”.
“ ഉണ്ടായിരുന്നു, ആദ്യം 6 പേരെയാണ് കണ്ടത്, പിന്നീട് അതു മൂന്നു ആയി. ഒരാൾക്ക് വീടു കിട്ടി, ജീവിക്കുവാൻ വകയായി. ഒരാൾക്ക് റേഷൻ കാർഡും കിട്ടി.”തുടർന്നു ലീഗ് നേതാവായ സുഹൃത്ത് വലിയ അഭിമാനത്തോടെയാണ് അതിദാരിദ്ര്യ മുക്ത കേരളത്തിനായുള്ള യജ്ഞത്തിൽ പങ്കാളിയായ കാര്യം പറഞ്ഞത്.നാലര വർഷം ആയിര കണക്കിനു മനുഷ്യർ രാവും പകലും രാഷ്‌ട്രീയ താൽപര്യങ്ങൾ ഒന്നുമില്ലാതെ കഠിനാദ്ധ്വാനം ചെയ്തതിൻ്റെ ഫലമാണ് അതി ദാരിദ്ര്യ മുക്ത കേരളം, ഇന്നു ഫീഡിൽ നിറയെ അതി ദാരിദ്ര്യം ഉണ്ടെന്നു കാണിക്കുവാൻ ഒരോരുത്തർ പെടാപാട് പെടുന്നതു കാണുമ്പോൾ, ഫീൽഡിൽ ഇങ്ങിനെയും അനുഭവം ഉള്ളവർ ഉണ്ടെന്നു ഓർത്തെന്നു മാത്രം'– ഷുക്കൂര്‍ വക്കീല്‍ കുറിച്ചു.