വയോധികയെ കബളിപ്പിച്ച് മാല മോഷ്ടിച്ച് കടന്നയാൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. ബംഗാൾ ബർദ്ധമാൻ മന്റേശ്വർ കുസുംഗ്രാം ഹസ്മത്ത് സേഖിനെ ആണ് കോതമംഗലം പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പുതുപ്പാടി സ്വദേശിയായ വയോധികയുടെ മാലയാണ് കവർന്നത്.
വയോധിക വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുന്ന സമയം ഇവരുടെ സമീപത്തെത്തിയ ഹസ്മത്ത്, പറമ്പിൽ പാമ്പ് ഉണ്ടെന്ന് പറഞ്ഞ് വയോധികയെ പുറത്തേക്ക് ഇറക്കുകയായിരുന്നു.കൈ ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് വയോധികയുടെ ശ്രദ്ധ തിരിച്ച ശേഷം മാല പൊട്ടിച്ച് കടന്നുകളഞ്ഞു. ജില്ലാ പൊലീസ് മേധാവി എം.ഹേമലതയുടെ മേൽനോട്ടത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു.
സംഭവ ശേഷം മൂവാറ്റുപുഴയിലേക്ക് കടന്ന പ്രതിയെ അവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇൻസ്പെക്ടർ പി.ടി.ബിജോയിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ആൽബിൻ സണ്ണി, എം.എസ്.മനോജ്, സീനിയർ സിപിഒ സുഭാഷ് ചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്