ഓണാഘോഷത്തിനായി കോളജിലേക്കു പോകുമ്പോൾ സ്കൂട്ടർ അപകടത്തിൽ കോളജ് അധ്യാപിക ഡോ.എൻ.എ.ആൻസി (36) മരിച്ചത് സാരി വാഹനത്തില്‍ കുടുങ്ങിയാകാം എന്ന നിഗമനത്തില്‍ പൊലീസ്. തിങ്കളാഴ്ച കഞ്ചിക്കോട് റെയില്‍വെ ഗേറ്റിന് സമീപം ദേശീയപാതയിലായിരുന്നു അപകടം. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായിരുന്നു ആന്‍സി.
ആന്‍സി അപകടത്തില്‍പ്പെടുന്ന സമയം സ്കൂട്ടറിന് പിന്നില്‍ വാഹനങ്ങളൊന്നും വന്നിട്ടില്ലെന്ന നിഗമനത്തില്‍ പൊലീസ്. നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് നിരീക്ഷണം. റോഡില്‍ മാലിന്യം തള്ളുന്നത് പരിശോധിക്കാന്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയാണ് പൊലീസ് പരിശോധിച്ചത്. സ്കൂട്ടറില്‍ മറ്റു വാഹനങ്ങള്‍ ഇടിക്കുന്നത് കണ്ടെത്താനായിട്ടില്ല. ഡിവൈഡറിന് സമീപം ചെടികളുള്ളതിനാല്‍ ഡിവൈഡറില്‍ തട്ടിയാണോ അപകടം എന്നും കണ്ടെത്താനായിട്ടില്ല.
സാരിത്തുമ്പ് കീറിയ നിലയിലായിരുന്നു. ഇതില്‍ ഗ്രീസും ഓയിലും കണ്ടെത്തിയ സാഹചര്യത്തില്‍ സാരി സ്കൂട്ടറില്‍ കുടുങ്ങിയാകാം അപകടം എന്നാണ് പൊലീസ് നിഗമനം. പരിശോധനയില്‍ വാഹനം നിയന്ത്രണം തെറ്റി വീഴുന്നതാണ് കണ്ടെത്തിയത്. അപകടത്തില്‍ ആന്‍സി സര്‍വീസ് റോഡിലേക്ക് തെറിച്ചു വീണിരുന്നു. മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം എന്ന നിലപാടിലായിരുന്നു ബന്ധുക്കള്‍. വാളയാര്‍ പൊലീസ് ബന്ധുക്കളെ ക്യാമറ ദൃശ്യം കാണിച്ചുകൊടുത്തു.
റോഡിലേക്കു തെറിച്ചുവീണ ഇവരുടെ വലതുകൈ വേർപെട്ട നിലയിലായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലക്കാട് സ്റ്റേഡിയം റോഡ് മാങ്കാവ് വീട്ടിൽ ആന്റണി നീലങ്കാവിന്റെയും പരേതയായ ബേബിയുടെയും മകളാണ്. കൊച്ചിയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ, പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് ആലുക്കാപറമ്പിൽ വിപിന്റെ ഭാര്യയാണ്. ഓസ്റ്റിൻ, ആൽസ്റ്റൺ എന്നിവരാണു മക്കൾ.