വടകര ടൗണില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഷാഫിയെ തടഞ്ഞ സംഭവത്തില്‍ പരിഹാസവുമായി തൃക്കാക്കര എംഎല്‍എ ഉമ തോമസ്. ‘രാഹുൽ മാങ്കൂട്ടത്തിലിനു സംരക്ഷണമൊരുക്കിയില്ലേ’ എന്ന മുദ്രാവാക്യവുമായാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഷാഫിയുടെ കാറിനുമുന്നില്‍ മുദ്രാവാക്യവുമായെത്തിയത്. പിന്നാലെ പുറത്തിറങ്ങിയ ഷാഫിക്കും പ്രവർത്തകർക്കുമിടയിൽ പൊലീസ് വലയം തീർത്ത് സംരക്ഷണം ഒരുക്കുകയായിരുന്നു.
ചെമ്പട ഒരിക്കലൊന്ന് തടഞ്ഞതിൻ്റെ ഭൂരിപക്ഷം ഒന്നേകാൽ ലക്ഷമാണ് എന്നായിരുന്നു ഉമ തോമസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. തെറിപറഞ്ഞാൽ കേട്ടുനിൽക്കില്ലെന്നും, ആരെയും പേടിച്ചുപോവുകയില്ലെന്നും പറഞ്ഞുകൊണ്ട് കാറിൽ നിന്നിറങ്ങിയ ഷാഫി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
‘അതിനു വേറെ ആളെ നോക്കണം, നായ, പട്ടി എന്നൊക്കെ വിളിച്ചാൽ കേട്ടുനിൽക്കുമെന്നു കരുതേണ്ട. സമരം ചെയ്യാനുള്ള അവകാശം മാനിക്കുന്നു. ധൈര്യമുണ്ടെങ്കിൽ ആർജവമുണ്ടെങ്കിൽ പിണറായി വിജയനെതിരെ സമരം ചെയ്യ്’ എന്നും സമരക്കാരോട് ഷാഫി പറഞ്ഞു.
ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യവുമായി നിലകൊണ്ടതോടെ പൊലീസ് വലയത്തിൽ നിന്നിറങ്ങി വന്ന ഷാഫി, കോൺഗ്രസ് പ്രവർത്തകർക്കൊപ്പം നിന്ന് മാധ്യമപ്രവർത്തകരോട് പ്രതികരിച്ച ശേഷമാണ് മടങ്ങിയത്.