കനത്ത മഴയെ തുടര്‍ന്ന് കാസർകോട്, കണ്ണൂർ, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതതു ജില്ലാ കലക്ടർമാർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്. അതേ സമയം കഴിഞ്ഞ ദിവസം അവധി നല്‍കാത്തതിനെ കുറിച്ച് വിശദീകരിക്കുകയാണ് കലക്ടര്‍. കഴിഞ്ഞ ദിവസങ്ങളിലെ കാലാവസ്ഥ കണക്കിലെടുത്തും, ബന്ധപ്പെട്ട ഏജൻസികളിൽ നിന്നും ലഭ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവൃത്തിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്. എന്നാൽ ഇന്ന് രാവിലെ മുതൽ തുടങ്ങിയ മഴ നിങ്ങളെ ബുദ്ധിമുട്ടിച്ചു എന്നറിയാം. നിങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു, എന്നാണ് കലക്ടര്‍ കുറിച്ചത്.
കലക്ടറുടെ കുറിപ്പ്
ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 6) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. ജില്ലയിൽ വെയിൽ ഉള്ള ദിവസങ്ങൾ ആയിരുന്നു കടന്നു പോയത്. ഇന്നലെയും (4 ഓഗസ്റ്റ് 2025) ജില്ലയിൽ ഓറഞ്ച് അലേർട്ട് ആയിരുന്നിട്ടും ഏറ്റവും നല്ല കാലാവസ്ഥയായിരുന്നു. മഴയുടെ പശ്ചാത്തലത്തിലും, അലെർട്ടുകളും, മറ്റു സാഹചര്യങ്ങളും കണക്കിലെ ടുത്താണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നത്. ഇന്ന് (5 ഓഗസ്റ്റ് 2025 ) റെഡ് അലെർട്ട് ആയിരുന്നിട്ടുകൂടി, കഴിഞ്ഞ ദിവസങ്ങളിലെ കാലാവസ്ഥ കണക്കിലെ ടുത്തും, ബന്ധപ്പെട്ട ഏജൻസികളിൽ നിന്നും ലഭ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവൃത്തിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്. എന്നാൽ ഇന്ന് രാവിലെ മുതൽ തുടങ്ങിയ മഴ നിങ്ങളെ ബുദ്ധിമുട്ടിച്ചു എന്നറിയാം. നിങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു.