ഗോവിന്ദച്ചാമി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ആ ക്രൂരനെ മലയാളി ഒന്നടങ്കമാണ് വെറുക്കുന്നത്. അത്രയ്ക്ക് നീചപ്രവൃത്തിയാണ് അയാള്‍ ചെയ്തത്. കേരള സമൂഹത്തിൽ ഏറ്റവും വെറുക്കപ്പെട്ട കുറ്റവാളികളിലൊരാളാണ് ഇയാള്‍. ഒറ്റക്കയ്യനായ ഗോവിന്ദച്ചാമി സേലം വിരുതാചലം സമത്വപുരം ഐവത്തിക്കുടി സ്വദേശിയാണ്. അക്രമവും പിടിച്ചുപറിയുമായി ബന്ധപ്പെട്ട് സേലം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. പിടിച്ചുപറിക്കും മോഷണത്തിനുമായി തമിഴ്നാട്ടിൽ വിവിധ കാലയളവുകളിലായി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഏറെക്കാലം മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു.
കേരളത്തിൽ ട്രെയിനിലെ കച്ചവടക്കാരന്റെ വേഷത്തിലായിരുന്നു. കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഗോവിന്ദച്ചാമി അമിത ലൈംഗികാസക്തിയുള്ള ആളാണെന്ന് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്ന വിവരമനുസരിച്ച് ഇയാള്‍ നേരത്തെ തന്നെ തന്റെ കണ്ണുകൾ ദാനം ചെയ്യാൻ ഒപ്പിട്ടുകൊടുത്തുവെന്നാണ്. കണ്ണൂര്‍ ജയിലില്‍ വച്ചായിരുന്നു കണ്ണ് ദാനം ചെയ്യാന്‍ ഒപ്പിട്ടത്. ഇയാളുടെ ഗ്രാമത്തില്‍ നിന്നാണ് വിവരം. പാലക്കാട് മുതൽ എറണാകുളം വരെയുള്ള റൂട്ടിൽ ഇരുപതോളം മോഷണങ്ങൾ ഇയാൾ നടത്തിയിട്ടുണ്ട്. ട്രെയിനുകളിൽ യാത്ര ചെയ്തു തരംകിട്ടിയാൽ മോഷ്ടിക്കുകയാണു പതിവെന്നു ഗോവിന്ദച്ചാമി സമ്മതിച്ചിരുന്നു.
2011 ഫെബ്രുവരി ഒന്നിനാണ് ഷൊർണൂർ സ്വദേശിയായ യുവതിയോട് ഗോവിന്ദച്ചാമി കൊടും ക്രൂരത കാട്ടിയത്. കൊച്ചിയിൽനിന്നു വീട്ടിലേക്കു പോകുകയായിരുന്ന 23 കാരിയായ യുവതിയെ വള്ളത്തോൾനഗർ റെയിൽവേ സ്റ്റേഷനു സമീപത്തുവച്ചാണ് ഗോവിന്ദച്ചാമി ട്രെയിനിൽനിന്നു തള്ളിയിട്ടത്. പിന്നാലെ ചാടിയിറങ്ങിയ പ്രതി പാളത്തിൽ പരുക്കേറ്റു കിടന്ന യുവതിയെ എടുത്തുകൊണ്ടുപോയി മറ്റൊരു പാളത്തിനു സമീപമെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം യുവതിയുടെ മൊബൈൽ ഫോണും പഴ്‌സിലെ പൈസയും കവർന്ന് ഇയാൾ രക്ഷപ്പെട്ടു. ഒരു മണിക്കൂറിലേറെ സമയം എഴുന്നേൽക്കാൻ പോലും കഴിയാതെ അവിടെക്കിടന്ന യുവതിയെ പിന്നീട് പരിസരവാസികളാണു കണ്ടെത്തി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. പ്രതി ഗോവിന്ദച്ചാമിയെ ഫെബ്രുവരി നാലിന് പാലക്കാട്ടുനിന്നു പോലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവതി ഫെബ്രുവരി ആറിനു മരിച്ചു.
തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി 2011 നവംബർ 11നാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. ഗോവിന്ദച്ചാമിയുടെ ക്രൂരവും പൈശാചികവുമായ പ്രവൃത്തി കോടതിയെപോലും ഞെട്ടിച്ചുവെന്ന് ഒന്നാം നമ്പർ അതിവേഗ കോടതി ജഡ്ജി കെ. രവീന്ദ്രബാബു അഭിപ്രായപ്പെട്ടു. സ്ത്രീകൾക്കും സമൂഹത്തിനും ഗോവിന്ദച്ചാമി ഭീഷണിയാണ്. കടുത്ത ശിക്ഷ നൽകിയില്ലെങ്കിൽ ജനങ്ങൾക്കു നിയമത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് കോടതി ചൂണ്ടിക്കാട്ടി. 2013 ഡിസംബറിൽ ഹൈക്കോടതി വധശിക്ഷ ശരിവച്ചു.എന്നാൽ 2016 സെപ്റ്റംബറിൽ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കുകയും പീഡനത്തിനു നൽകിയ ജീവപര്യന്തം തടവു നിലനിർത്തുകയും ചെയ്തു. വധശിക്ഷ ലഭിക്കാനുള്ള കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ വിലയിരുത്തൽ.