കൂടത്തായി കൊലക്കേസിലെ ഒന്നാം പ്രതി ജോളി ജോസഫ് പരീക്ഷാ തിരക്കിലാണ്. കോഴിക്കോട് സബ് ജയിലില്‍ വിചാരണാ തടവുകാരിയായി കഴിയുകയായിരുന്ന ജോളി പരീക്ഷയ്ക്കായി കണ്ണൂര്‍ വനിതാ ജയിലിലെത്തി. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ബി.എ ഹിസ്റ്ററി പരീക്ഷയാണ് ജോളി എഴുതിക്കൊണ്ടിരിക്കുന്നത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. എട്ട് പേപ്പറുകളില്‍ ആറെണ്ണം കഴിഞ്ഞു. പരീക്ഷ അവസാനിക്കുംവരെ കണ്ണൂര്‍ വനിതാ ജയിലില്‍ ജോളി തുടരും. ഇതിനു ശേഷം കോഴിക്കോടേക്ക് കൊണ്ടുപോകും. പ്രത്യേക സുരക്ഷയിലാണ് ജോളിയെ കണ്ണൂരിലെത്തിച്ചത്. നേരത്തെ പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമായിരുന്നു ജോളിയുടെ യോഗ്യത. ജോളിയെ കൂടാതെ സെന്‍ട്രല്‍ ജയിലിലെ മറ്റൊരു തടവുകാരനും ബിഎ ഹിസ്റ്ററി പരീക്ഷ എഴുതുന്നുണ്ട്. 

സാക്ഷരതാ മിഷന്‍റെ തുല്യതാ പരീക്ഷയും ജയിലില്‍ നടക്കുന്നുണ്ട്. രണ്ടിലുമായി 35 പേരാണ് കണ്ണൂര്‍ ജയിലില്‍ ഇരുന്ന് പരീക്ഷ എഴുതുന്നത്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും വിചാരണാ തടവുകാരായി കഴിയുന്നവര്‍ക്കും നല്ല പാതയിലേക്ക് മടങ്ങിവരാനുള്ള അവസരം കൂടിയാണ് പഠനവും പരീക്ഷയും. ജയിലിലെ ഉയര്‍ന്ന പഠനയോഗ്യതയുള്ളവരാണ് മറ്റു തടവുകാര്‍ക്ക് ക്ലാസെടുക്കുന്നത്. കൂടുതല്‍ തടവുകാര്‍ പഠനത്തിന് തയ്യാറാകുന്നുണ്ടെന്നാണ് വിവരം. ഇപ്പോള്‍ നടക്കുന്ന പരീക്ഷകള്‍ കഴിഞ്ഞാല്‍ എസ് എന്‍ ഓപ്പണ്‍ സര്‍വകലാശാലയുടെ ബിഎ, ബിബിഎ, എം.കോം, എല്‍എല്‍ബി പരീക്ഷകള്‍ക്കും തടവുകാര്‍ തയ്യാറെടുക്കുന്നുണ്ട്.

ജയില്‍ എന്നത് തടവില്‍ പാര്‍പ്പിക്കാനുള്ള ഇടം മാത്രമല്ല. പ്രിസണ്‍ ആന്‍റ് കറക്ഷണല്‍ ഹോം എന്നാണ് ശരിയായ പ്രയോഗം. കുറ്റവാളികളെ ശിക്ഷാകാലാവധി തീരും മുമ്പ് കുറ്റവാസന മാറ്റിയെടുത്ത് പുതിയ മനുഷ്യരായി സമൂഹത്തിലേക്ക് ഇറക്കാനുള്ള കേന്ദ്രമാണ് ജയിലുകള്‍. പല തടവുകാരും ജയിലില്‍ നല്ല നടപ്പിലൂടെ ശിക്ഷായിളവ് നേടി പുറത്തിറങ്ങാറുമുണ്ട്. കുറ്റവാളികള്‍ വീണ്ടും കുറ്റം ചെയ്യുന്നതും നിരവധിയാണ്. അതിനിടക്ക് ചിലരെങ്കിലും നല്ല പാതയിലേക്ക് നീങ്ങുന്നതാണ് പ്രിസണ്‍ ആന്‍റ് കറക്ഷണല്‍ ഹോം എന്ന വാക്കിനെ അന്വര്‍ഥമാക്കുന്നത്.

ENGLISH SUMMARY:

Jolly Joseph, the prime accused in the Kudathayi murder case, is currently focused on her examinations. She has been transferred to Kannur Women's Jail to write her Bachelor of Arts (History) exams from Indira Gandhi National Open University.