യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതൽ ചർച്ചകളുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യമനിൽ ഇന്നും ചർച്ച നടക്കുകയാണ്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായാണ് ചർച്ച നടക്കുന്നത്. കാന്തപുരവുമായി ബന്ധമുള്ള യമനി പൗരൻ ആണ് ചർച്ച നടത്തുന്നത്.
അതേ സമയം യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കേസിൽ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ നിലപാടറിയിച്ചു. സർക്കാരിന് കൂടുതലൊന്നും ചെയ്യാനില്ലെന്നും ദയാധനം സ്വകാര്യമായി ചർച്ച ചെയ്യേണ്ട വിഷയമാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. നിലവിലെ യെമനിലെ സ്ഥിതി കണക്കിലെടുത്ത് നയതന്ത്ര ഇടപെടൽ സാധ്യമല്ലെന്നും കേന്ദ്രം വ്യക്തമാക്കി.
സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ' നടത്തുന്ന ശ്രമങ്ങൾക്കൊപ്പം കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ ഇടപെടലുകളും നിർണായകമാകും. കാന്തപുരം യെമൻ ഭരണകൂടവുമായി ബന്ധപ്പെട്ടു. നോർത്ത് യമനിൽ നടക്കുന്ന അടിയന്തിര യോഗത്തിൽ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികൾ, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവരാണ് പങ്കെടുക്കുന്നത്. ബ്ലഡ് മണിക്ക് സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നൽകണം എന്നാണ് ചർച്ചയിലെ നിർദേശം. വധശിക്ഷയിൽ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.