‘ഏഴെട്ടു മാസം എന്റെ കുഞ്ഞിനു ഭക്ഷണം കൊടുത്തില്ല, അവളൊറ്റ ഒരുത്തിയാണ് എന്റെ കുഞ്ഞിനെ ഇല്ലാതാക്കിയത്’, ഷാര്‍ജയില്‍ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ വിപഞ്ചികയുടെ അമ്മയുടെ വാക്കുകളാണിത്. അത്രമാത്രം ക്രൂരതയാണ് മകള്‍ ഭര്‍ത്തൃവീട്ടില്‍ അനുഭവിച്ചുകൊണ്ടിരുന്നതെന്ന് നെഞ്ചുതകര്‍ന്ന് പറയുകയാണ് ഈ അമ്മ. വിപഞ്ചികയുടെ കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങളെ ശരിവക്കുന്ന തരത്തിലുള്ള തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പ് എന്നു തന്നെ പറയാവുന്ന ഡയറിക്കുറിപ്പില്‍ അവളനുഭവിച്ച യാതനകളെല്ലാം വ്യക്തമാണ്. ഒന്നാംപ്രതി നാത്തൂന്‍, രണ്ടാംപ്രതി ഭര്‍ത്താവ്, മൂന്നാംപ്രതി അമ്മായിയപ്പന്‍, എന്നു തുടങ്ങുന്ന പേജുകളും ഡയറിയിലുണ്ട്. ഭക്ഷണം കഴിക്കാന്‍ പോലും ഭര്‍ത്താവ് സമ്മതിക്കുന്നില്ലെന്നും നല്ല സ്ഥാപനത്തില്‍ ജോലിയുണ്ടായിട്ടും ഗാര്‍ഹിക, സ്ത്രീധന പീഡനത്തിനും ലൈംഗിക ചൂഷണത്തിനും വിധേയയായെന്നും വ്യക്തമാക്കുന്നതാണ് കുറിപ്പ്. ഇതിനുമപ്പുറം അമ്മായിയപ്പനും വിപഞ്ചികയെ ലൈംഗികമായി ഉപദ്രവിച്ചെന്നു വ്യക്തമാക്കുന്ന തരത്തിലുള്ള തെളിവുകളും ഡയറിക്കുറിപ്പിലുണ്ട്.
‘ഫിസിക്കലി ഉപയോഗിച്ചിട്ട് എപ്പോഴും അബദ്ധം പറ്റിയതാണെന്ന് പറയും, ഒരേ സമയം എന്നോടും നിതീഷിന്റെ പെണ്‍സുഹൃത്തിനോടുമൊപ്പം കിടക്ക പങ്കിടും, ആ പെണ്ണിന്റെ ഭര്‍ത്താവിനു കാര്യങ്ങളറിയാം, ഒരു തവണ നിതീഷിനെ വിളിച്ച് ചീത്ത പറഞ്ഞിട്ടുണ്ട്, വൈകൃതമുള്ള മനുഷ്യനാണ് നിതീഷ്, കാണാന്‍ പാടില്ലാത്ത വിഡിയോ കണ്ടിട്ട് അതെല്ലാം ബെഡില്‍ വേണമെന്ന് ആവശ്യപ്പെടും. ഭാര്യയുടെ കൂടെക്കിടക്കുന്നതിനെക്കുറിച്ച് മറ്റൊരു പെണ്ണിനോട് ഡിസ്കസ് ചെയ്യും, സഹിക്കാന്‍ വയ്യ, പട്ടിയെപ്പോലെ തല്ലും, ആഹാരം തരില്ല, എന്റെ ലോക്കറിന്റെ കീ നിതീഷിന്റെ അച്ഛന്റെ കൈവശമായിരുന്നു, അത് ഞാന്‍ വാങ്ങിയതും വലിയ പ്രശ്നമായി, പുറത്തോ നാട്ടിലോ കൊണ്ടുപോകില്ല, എല്ലാം ക്ഷമിക്കുന്നതും സഹിക്കുന്നതും കുഞ്ഞിനു വേണ്ടിയാണ്, അവര്‍ക്കെന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കണം, എന്റെ ഓഫീസിലെ എല്ലാവര്‍ക്കും കൂട്ടുകാര്‍ക്കും ഇതെല്ലാം അറിയാം. നിതീഷും പെങ്ങളും അച്ഛനും കൂടി എന്നെ ദ്രോഹിക്കുന്നത് എല്ലാവര്‍ക്കുമറിയാം’
‘ഒരുപാട് കാശ് ഉള്ളവരാണ്, എന്നാലും എന്റെ സാലറിക്കുവേണ്ടി ദ്രോഹിക്കും, നിതീഷിന്റെ പെങ്ങള്‍ എന്റെയും കുഞ്ഞിന്റേയും സ്വര്‍ണമുള്‍പ്പെടെ കൈക്കലാക്കി, ഒരു മാലക്ക് വേണ്ടി ദ്രോഹിച്ചോണ്ടിരിക്കുകയാണ്, ഈ കൊലയാളികളെ വെറുതേവിടരുത്, മരിക്കാന്‍ ആഗ്രഹമില്ല,എന്റെ കുഞ്ഞിന്റെ ചിരികണ്ട് കൊതി തീര്‍ന്നിട്ടില്ല, കല്യാണം ആഢംബരമായി നടത്തിയില്ല, കാര്‍ കൊടുത്തില്ല, സ്ത്രീധനം കുറഞ്ഞു, കാശില്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍, എന്നു പറഞ്ഞതെല്ലാം നിതിഷിനോടുള്ള സ്നേഹംകൊണ്ട് ഞാന്‍ ക്ഷമിച്ചു, പക്ഷേ അമ്മായിയപ്പന്‍ എന്നോട് മിസ് ബിഹേവ് ചെയ്തിട്ടും ഭര്‍ത്താവ് നിതീഷ് ഒന്നും പ്രതികരിച്ചില്ല, പകരം എന്നെ കല്യാണം കഴിച്ചത് അയാള്‍ക്ക് കൂടിവേണ്ടിയാണ് എന്നു പറഞ്ഞു. നാത്തൂന്‍ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല, നിതീഷുമായി കലഹം ഉണ്ടാക്കിക്കുകയായിരുന്നു അവരുടെ പ്രധാന ജോലി’–ഇതാണ് വിപഞ്ചിക എഴുതിയ ഡയറിക്കുറിപ്പിലുള്ളത്.
ഷാര്‍ജയില്‍ തിങ്കളാഴ്ചയാണ് വിപഞ്ചികയുടേയും മകളുടേയും പോസ്റ്റുമോര്‍ട്ടം നടക്കുക. മൃതദേഹങ്ങൾ ഷാർജയിലേതിനു പുറമെ സംസ്ഥാനത്തും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന ആവശ്യവുമായി കുടുംബം. മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന് പോലീസ് മേധാവിയെയും സർക്കാരിനെയും അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഷാർജയില്‍ പോസ്റ്റ്മോർട്ടം നടക്കും എന്നാണ് ബന്ധുക്കൾക്ക് കിട്ടിയ അറിയിപ്പ്.
മികച്ച സാമ്പത്തിക സ്ഥിതിയുള്ള മകളുടെ ഭർത്താവിന്റെ കുടുംബം ഷാർജയിലെ പോസ്റ്റ്മോർട്ടം നടപടികൾ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് മൃതദേഹം സംസ്ഥാനത്ത് എത്തിച്ചശേഷം വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. റീ പോസ്റ്റുമോട്ടത്തിലൂടെ മാത്രമേ മരണത്തിന്റെ ഉൾപ്പെടെ നിജസ്ഥിതി മനസ്സിലാക്കാൻ കഴിയുകയുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് മേധാവിക്കും സർക്കാരിനും കുടുംബം പരാതി നൽകിയിട്ടുണ്ട്. ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള പീഡനമാണ് മരണത്തിന് കാരണമെന്നതാണ് കുടുംബത്തിന്റെ ആരോപണം
ഷാർജയിൽ വച്ച് നടന്നത് കൊണ്ട് തന്നെ അവിടത്തെ പൊലീസിന്റെ അന്വേഷണം നടക്കുന്നുണ്ട്. മാത്രമല്ല ഇവിടുത്തെ വിദേശകാര്യമന്ത്രാലയത്തിന് പരാതി നൽകിയതിനാൽ ഈ പരാതി ദുബായ് കോൺസുലേറ്റിനും കൈമാറിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച ഷാർജയിലെ പോസ്റ്റ്മോർട്ടം നടപടികൾ നടക്കും എന്നാണ് ഇപ്പോൾ ബന്ധുക്കൾക്ക് കിട്ടിയ അറിയിപ്പ് ചൊവ്വയോ ബുധനോ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമെന്നും ഇവർ പ്രതീക്ഷ പങ്കുവെച്ചു.
ചൊവ്വാഴ്ചയാണ് കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെയും മകളുടെയും മൃതദേഹങ്ങൾ ഷാർജയിലെ ഫ്ലാറ്റിൽ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് നിതീഷിന്റെയും വീട്ടുകാരുടെയും മാനസിക ശാരീരിക പീഡനമാണ് മരണത്തിന് കാരണമെന്നാണ് വിപഞ്ചികയുടെ ബന്ധുക്കളുടെ ആരോപണം.