സര്‍വത്ര വ്യാജന്‍മാര്‍ക്കിടയില്‍ ഇപ്പോള്‍ മുട്ടയും. തമിഴ്നാട് സ്വദേശികൾ ഇരുചക്രവാഹനത്തിൽ എത്തിച്ച് കുറഞ്ഞ വിലയിൽ വിറ്റ താറാവ് മുട്ട വാങ്ങിയവര്‍ക്കാണ് എട്ടിന്‍റെ പണി കിട്ടിയത്. വാങ്ങിയ മുട്ടകളെല്ലാം ഉപയോഗശൂന്യമായിരുന്നെന്നാണ് പരാതി. കഴിഞ്ഞദിവസം കണിയാമ്പറ്റ, മില്ലുമുക്ക് പ്രദേശങ്ങളിൽ മുട്ട ചൂടാക്കിയപ്പോൾ പ്ലാസ്റ്റിക്കിനും റബറിനും സമാനമായ രീതിയിലുള്ള വസ്തുവാണ് ലഭിച്ചത്. 100 രൂപയ്ക്ക് 11 താറാവ് മുട്ടകളാണ് ഇവർ വിറ്റത്. വിലക്കുറവ് കണ്ട് പ്രദേശത്തെ ഒട്ടേറെ പേർ മുട്ടകൾ വാങ്ങിയിരുന്നു.
വീട്ടിലെത്തിയ ശേഷം പൊട്ടിച്ചപ്പോഴാണ് മുട്ടയ്ക്കുള്ളിലെ മാറ്റങ്ങൾ ശ്രദ്ധയിൽപെട്ടത്. മുട്ടയുടെ മഞ്ഞക്കരുവിന് പകരം മഞ്ഞനിറത്തോട് സാമ്യമുള്ള കൊഴുത്ത ദ്രാവകമാണു കണ്ടത്. ചിലത് പൊട്ടിച്ചപ്പോൾ ജെല്ലി രൂപത്തിലും കാണപ്പെട്ടു. മുട്ടകൾ തമ്മിൽ കൂട്ടിമുട്ടിയാലും നിലത്ത് വീണാലും പെട്ടെന്ന് പൊട്ടുന്നില്ലെന്നും മുട്ട വാങ്ങിയവർ പറയുന്നു.