ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സമൂഹമാധ്യങ്ങളിലൂടെ ധാരാളം വ്യാജ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. പലതും ഇന്ത്യയ്ക്ക് എതിരായ വാര്‍ത്തകളാണ്. പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിലും മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്ന വ്യാജ വാര്‍ത്തകള്‍ ഓരോന്നായി പൊളിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വ്യാജവാര്‍ത്തകള്‍ക്കെതിരെ കേരള പൊലീസും കര്‍ശന നടപടിക്കൊരുങ്ങുകയാണ്.
വ്യാജവാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കും അവ പങ്കുവയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു .
അതേ സമയം പാക്കിസ്ഥാന്‍റെ നാല് വ്യോമതാവളങ്ങളിലും രണ്ടു സൈനിക കേന്ദ്രങ്ങളിലും ഒരു റഡാർ സ്റ്റേഷനിലും ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. റഫീഖി, മുറീദ്, ചക്‌ലാല, റഹിം യാർ ഖാൻ എന്നീ വ്യോമതാവളങ്ങളിലും പസ്‌രൂരിലെ റഡാർ സ്റ്റേഷൻ, സുക്കൂർ, ചുനിയ എന്നീ സൈനിക കേന്ദ്രങ്ങൾ, സിയാൽകോട്ട് വ്യോമയാന കേന്ദ്രം എന്നിവിടങ്ങളിൽ കൃത്യതയോടെ ആക്രമണം നടത്തിയതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.