abin-swaraj

സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളം സ്വന്തം വീട് തകരാത്തിയടത്തോളം ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണെന്ന എം സ്വരാജിന്റെ എഫ്ബി പോസ്റ്റിനോട് പ്രതികരിച്ച് അബിന്‍ വര്‍ക്കി. മറ്റൊരു രാഷ്ട്രീയപാർട്ടിക്കും നിർഭയം പൊതുപ്രവർത്തനം നടത്താൻ പറ്റാത്ത ഇടമായി കണ്ണൂരിനെ മാറ്റിയത് ഇതേ സമാധാനവാഹകന്‍റെ പാർട്ടിയും പ്രത്യയശാസ്ത്രവും ആണെന്നും സ്വന്തം വീട്ടുമുറ്റത്ത് ഇന്നോവ വരാത്തിടത്തോളം കാലം, സ്വന്തം ശരീരത്തിൽ 51 വെട്ട് കൊള്ളാത്തിടത്തോളം കാലം, സ്വന്തം തലയിൽ പൂച്ചട്ടി വച്ചുള്ള അടി കിട്ടാത്തിടത്തോളം കാലം കമ്മ്യൂണിസ്റ്റുകാരുടെ യുദ്ധവിരുദ്ധത നിങ്ങൾക്ക് ഒരു ആഘോഷമാകും. പക്ഷെ ഞങ്ങൾക്കങ്ങനല്ലെന്നും കുറിപ്പിലൂടെ അബിന്‍ പറയുന്നു.

കുറിപ്പ് 

സാക്ഷരത പൂർണ്ണമല്ലാതിരുന്ന കാലഘട്ടത്തിൽ ഒരു മുദ്രാവാക്യം വിളിയുണ്ടായിരുന്നു..പ്രകടനത്തിന് നേത്രത്വം കൊടുക്കുന്ന തോമസ് ചേട്ടൻ വിളിക്കും.." കുഴൽവെള്ളവും വഴിവിളക്കും ഞങ്ങൾക്ക് വേണം സിന്ദാബാദ്.."കുറച്ച് സാക്ഷരതയുള്ള പ്രവർത്തകർ ഇങ്ങനെ ഏറ്റ് വിളിക്കും.." തോമാച്ചായൻ പറഞ്ഞത് സിന്ദാബാദ്.."ബാക്കിയുള്ളവർ വിളിക്കും.." അങ്ങനെ തന്നെ സിന്ദാബാദ്‌.."

കഴിഞ്ഞ ദിവസം എം.സ്വരാജിന്റെ പോസ്റ്റിന് ശേഷം കേരളത്തിൽ നടന്ന ചർച്ചകൾ ഈ നിലയ്ക്കാണ്. പോസ്റ്റ്‌ കണ്ട് പാതി വായിച്ചപ്പോഴേക്കും കുറേ ആളുകൾ " സഖാവ് സ്വരാജ് പറഞ്ഞത് സിന്ദാബാദ്‌, യൂത്ത് കോൺഗ്രസ്‌ പറഞ്ഞത് മൂർദാബാദ് " എന്നു വിളിച്ചു.

ഇത് ഒക്കെ സോഷ്യൽ മീഡിയയിൽ വായിച്ചു രാത്രി ഫോക്കസ് ചെയ്യാൻ ഇരുന്ന ഫോക്കസ്മാൻ " അങ്ങനെ തന്നെ സിന്ദാബാദ് " എന്ന് ഏറ്റ് വിളിച്ചു..ഇനി കാര്യത്തിലേക്ക് വരാം..എം സ്വരാജിന് എതിരെ രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയും. സമാധാനവാഹകനായ എം സ്വരാജിനെ വിമർശിച്ച് യുദ്ധ കൊതിയന്മാരായ യൂത്ത് കോൺഗ്രസ് നേതാക്കന്മാർ. സൈബർ സഖാക്കളും, മാധ്യമ സഖാക്കളും പറഞ്ഞത് ഇതാണ്.

സത്യത്തിൽ എന്താണ് സംഭവിച്ചത്.

കണ്ണൂർ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് നേതാവ് സനീഷിന്റെ വീട് സിപിഎമ്മുകാർ ആക്രമിക്കുന്നു. അക്രമത്തിന് മറ്റൊരു കാരണം ഉണ്ടായിരുന്നില്ല.അവരുടെ കോട്ടയിൽ സനീഷ് കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തനം നടത്തി. വീട് ആക്രമിച്ചത് പോരാഞ്ഞിട്ട് അക്രമ കൊതിയന്മാരായ സിപിഎമ്മുകാർ ഗാന്ധി സ്തൂപവും, രാജീവ് ഗാന്ധി സ്തൂപവും തകർത്തു. രാവിലെ മുതൽ യുദ്ധ വാർത്തകൾ ആയതുകൊണ്ട് തന്നെ മാധ്യമങ്ങൾ ഒന്നും ഇത് റിപ്പോർട്ട് ചെയ്തില്ല. അതിനിടയിലാണ് യുദ്ധം ഉണ്ടാക്കുന്ന വിനാശത്തെപ്പറ്റി നമ്മൾ പാകിസ്ഥാനിലേക്ക് തിരിച്ചടിച്ച് തുടങ്ങുന്ന ദിവസം തന്നെ സമാധാന വാഹകനായി എം സ്വരാജ് ഒരു പോസ്റ്റിടുന്നത്. ഈ പോസ്റ്റിനെ രാഷ്ട്രീയമായി ഞങ്ങൾ വിമർശിച്ചു. സ്വരാജിന്റെ സമാധാന സന്ദേശം കണ്ണൂരിലെ സി.പി.എം ഏറ്റെടുക്കാത്തതിനെ പരിഹസിച്ചു. യുദ്ധം ഉണ്ടായ സമയത്ത് സിപിഎം എടുത്ത നിലപാടുകളെ ഓർമിപ്പിച്ചു. അപ്പോഴേക്കും ഞങ്ങൾ യുദ്ധകൊതിയന്മാരായി മാറി.

എം.സ്വരാജിന്റെ പോസ്റ്റിനെ എന്തുകൊണ്ട് രാഷ്ട്രീയമായി വിമർശിച്ചു?എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ യുദ്ധവിരുദ്ധരാകുന്നത്?കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അടിസ്ഥാനപരമായ പ്രത്യയശാസ്ത്രം തന്നെ ' വിപ്ലവമാണ് '. അത് നടപ്പിലാക്കാൻ ഇറങ്ങിയവർ ഒക്കെ തന്നെ സായുധ വിപ്ലവമാണ് നടത്തിയത്.

സിപിഎമ്മിന്റെ ജനനം തന്നെ അങ്ങനെയായിരുന്നു. സോവിയറ്റ് വാദികളായ സി.പി.ഐക്കാർ ഇന്ത്യൻ ജനാധിപത്യത്തോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്നത് കണ്ടപ്പോൾ ചൈനീസ് വാദികളായ സി.പി.ഐക്കാർ വിപ്ലവ ആശയത്തിൽ അവർ വെള്ളം ചേർത്തുവെന്നും, വിപ്ലവമാണ് സോഷ്യലിസ്റ്റ് രാജ്യത്തിന് അഭികാമ്യമെന്നും, അതിന് ഡാങ്കേയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സാധിക്കില്ല എന്നും വാദിച്ചു കൊണ്ടാണ് രണദേവയും, ഇഎംഎസും, എകെജിയും, ഹർക്കിഷൻ സിംഗ് സുർജിത്തും അടക്കമുള്ളവർ മാർക്സിസ്റ്റ്-ലെനിസ്റ്റ് കാഴ്ചപ്പാടുള്ള സിപിഎം രൂപീകരിക്കുന്നത്. 

ഇനി യുദ്ധത്തെ പറ്റിയുള്ള മാർക്സിസ്റ്റ്- ലെനിസ്റ്റ് കാഴ്ചപ്പാടിൽ തന്നെ സാമ്രാജ്യത്വവാദികളുടെ കടന്നു കയറ്റ യുദ്ധത്തെ മാത്രമാണ് എതിർക്കുന്നത്. മറിച്ച് സായുധ വിപ്ലവങ്ങളും, പ്രതിരോധ യുദ്ധവും, രാജ്യ വിമോചനത്തിനു വേണ്ടിയുള്ള സാമ്രാജ്യത്വവിരുദ്ധരുടെ യുദ്ധവും ഒക്കെത്തന്നെ നടത്തേണ്ടതാണ് എന്നുള്ളതാണ് പറയപ്പെടുന്നത് .

അതു കൊണ്ടു യുദ്ധ വിരുദ്ധരാണ് സിപിഎം എന്നത് നിരർത്ഥകമാണ്. പ്രത്യേകിച്ച് ഇന്ത്യ ഇപ്പോൾ നൽകുന്നത് അവരുടെ ഭാഷയിൽ പറഞ്ഞാൽ പ്രതിരോധ സൈനിക നീക്കങ്ങൾ മാത്രമാണ്.

എന്താണ് കമ്മ്യൂണിസ്റ്റ് യുദ്ധ കാഴ്ചപ്പാടും പൊള്ളത്തരവും?

1962ലെ ഇന്ത്യ ചൈന യുദ്ധ കാലഘട്ടത്തിൽ  ഇന്ത്യ പ്രകോപിപ്പിച്ചതാണ് യുദ്ധത്തിനുള്ള കാരണമെന്ന് വാദിച്ചവരാണ് ഇന്നത്തെ സിപിഎമ്മിന്റെ മുൻകാല നേതാക്കന്മാർ. സിപിഐഎമ്മിന്റെ ജനനത്തിന് പിന്നിലെ ഒരു കാരണവും ഈ വാദം തന്നെയായിരുന്നു. 1962ലെ സിപിഐയുടെ പ്രമേയം ഇത് വ്യക്തമാക്കുന്നുണ്ടായിരുന്നു. അതുമാത്രമല്ല അക്കാലത്ത് ഇറങ്ങിയ സിപിഐയുടെ മുഖ മാസികയായിരുന്ന ' ന്യൂ ഏജിൽ ' രണദേവയും ഇഎംഎസും അടക്കമുള്ളവർ പരസ്യമായി തന്നെ ഇന്ത്യയുടെ വിദേശ നയത്തെ വിമർശിക്കുകയും ചൈനയുമായുള്ള യുദ്ധത്തെ ഇന്ത്യയുടെ പ്രകോപനമാക്കി ചിത്രീകരിക്കുകയും ചെയ്തിരുന്നു. രാജ്യം ഒന്നടങ്കം ഐക്യത്തോടെ നിൽക്കേണ്ടിയിരുന്ന സമയത്ത് ഇന്ന് പാക്കിസ്ഥാനിൽ നവാബ് ഷെരീഫിന്റെ മറുവിഭാഗം ചെയ്യുന്ന പണിയാണ് അന്നത്തെ സിപിഐക്കാർ ഇന്ത്യയിൽ ചെയ്തുകൊണ്ടിരുന്നത്. അതു കൊണ്ടുതന്നെ ചരിത്രപരമായി അവർ യുദ്ധ സമയത്ത് ഇന്ത്യയുടെ കൂടെ നിൽക്കാത്തവരാണ്

സാമ്രാജ്യത്വ കടന്നുകയറ്റ യുദ്ധങ്ങളെ എതിർത്തുകൊണ്ടിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾ ലോക ചരിത്രത്തിൽ പല കടന്നു കയറ്റ യുദ്ധങ്ങൾക്കും നേതൃത്വം കൊടുത്തവരാണ്. 1956ൽ സോവിയറ്റ് യൂണിയൻ ഹംഗറിയിൽ നടത്തിയ കടന്നുകയറ്റം ഇതിന്റെ പ്രഥമ ഉദാഹരണമാണ്. സോവിയറ്റ് യൂണിയൻ തന്നെ ചെക്കോസ്ലാവിയിലും, അഫ്ഗാനിസ്ഥാനിലും നടത്തിയത് മാർക്സിസ്റ്റ്-ലെനിസ്റ്റ് കപട മുഖംമൂടിയണിഞ്ഞ് സാമ്രാജ്യത്വവാദികളുടെ യുദ്ധ ശൈലിയായിരുന്നു.

ചൈനയും വ്യത്യസ്തമായിരുന്നില്ല. ടിബറ്റിൽ ചൈന നടത്തിയത് കടന്നുകയറ്റം തന്നെയായിരുന്നു. ഇന്ത്യയോട് ചൈന യുദ്ധം പ്രഖ്യാപിച്ചത് പോലും ദലൈലാമയ്ക്ക് ഇന്ത്യ രാഷ്ട്രീയ അഭയം കൊടുത്തതിന്റെ പേരിലായിരുന്നു. അന്നു പോലും ചൈനക്കൊപ്പം നിന്നവർ എങ്ങനെ യുദ്ധവിരുദ്ധരായി മാറും?

ലോക ചരിത്രത്തിൽ കൊറിയൻ യുദ്ധവും, ക്യൂബയുടെ സൈനിക കടന്നുകയറ്റങ്ങളും കമ്മ്യൂണിസ്റ്റ് യുദ്ധവിചാരങ്ങൾ എത്രമാത്രം അനീതി നിറഞ്ഞതും ക്രൂരമായതും ആണെന്ന് ചരിത്ര പുസ്തകങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

അതുകൊണ്ടുതന്നെ ഒരു കമ്മ്യൂണിസ്റ്റുകാരൻ യുദ്ധവിരുദ്ധനായ സമാധാന വാഹകനാകുമ്പോൾ തീർച്ചയായും വിമർശിക്കപ്പെടുകയും അവരുടെ നിലപാടുകൾ ഓർമ്മപ്പെടുത്തുകയും ചെയ്യും.

എന്തുകൊണ്ട് ഒരു സൈനിക നീക്കം നടക്കുന്ന ദിവസം ഇങ്ങനെ ഒരു പോസ്റ്റ് ഞങ്ങൾ എഴുതി ?

സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ ആയി ഇവർ അഭിനയിക്കുമ്പോൾ, കമ്മ്യൂണിസ്റ്റ് സമാധാന ചരിത്ര ക്യാപ്സൂളുകൾ വാരി വിതറുമ്പോൾ സ്വന്തം സംസ്ഥാനത്തെ പാർട്ടിക്ക് ഏറ്റവും കൂടുതൽ സ്വാധീനമുള്ള ജില്ലയിലെ രാഷ്ട്രീയ സാമ്രാജ്യത്വം തുറന്നു കാണിക്കേണ്ടിയിരിക്കുന്നു. മറ്റൊരു രാഷ്ട്രീയപാർട്ടിക്കും നിർഭയം പൊതുപ്രവർത്തനം നടത്താൻ പറ്റാത്ത ഇടമായി കണ്ണൂരിനെ മാറ്റിയത് ഇതേ സമാധാനവാഹകന്റെ പാർട്ടിയും പ്രത്യയശാസ്ത്രവും ആണ്. ഇന്നും മർക്കടമുഷ്ടിയാൽ രൂപീകരിച്ച പാർട്ടി ഗ്രാമമുള്ള ജില്ലയാണ് കണ്ണൂർ എന്നു പറയുമ്പോൾ എത്ര മാത്രം  ജനാധിപത്യവിരുദ്ധരാണ് സിപിഎം എന്ന പ്രസ്ഥാനം എന്ന് നമ്മൾ ഓർമിപ്പിക്കേണ്ടി ഇരിക്കുന്നു. എണ്ണിയാൽ ഒടുങ്ങാത്ത രാഷ്ട്രീയ കൊലപാതകങ്ങളും അതിന് ഈ പ്രസ്ഥാനം കൊടുത്ത പിന്തുണയും നമ്മുടെ മുന്നിൽ ഉള്ളപ്പോൾ, പറച്ചിലും പ്രവർത്തിയും രണ്ടാകുന്ന നേരം തന്നെ അത് ഓർമ്മിപ്പിക്കേണ്ടത് ഞങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്തമാണ്. അത് മാത്രമല്ല ഒരു യുദ്ധം ഉണ്ടാകുന്ന നേരം ഒരു തരത്തിലുമുള്ള ആഭ്യന്തര സംഘർഷങ്ങൾ, അത് എത്ര ചെറുതാണെങ്കിൽ പോലും രാജ്യത്തിനു ഗുണകരമല്ല എന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു.

ഇനി ഫോക്കസ്മാനോട് ആണ്.

ഇതൊന്നും മനസ്സിലാകാതെ കേട്ടപാതി കേൾക്കാത്ത പാതി

" അങ്ങനെ തന്നെ സിന്ദാബാദ് " എന്ന് സൈബർ കമ്മ്യൂണിസ്റ്റുകാർക്ക് ജയ് വിളിച്ചത് നിങ്ങളുടെയൊക്കെ ഏക്കും പൂക്കും തിരിയാത്ത മാധ്യമപ്രവർത്തനത്തെ ചൂണ്ടിക്കാണിക്കുന്നു. ചുരുങ്ങിയ പക്ഷം എന്തായിരുന്നു ഞങ്ങളുടെ പോസ്റ്റ്‌ എന്നത് മുഴുവൻ വായിച്ചു നോക്കാനുള്ള സാമാന്യ മര്യാദയെങ്കിലും ' പ്രോമിസിംഗ് ' ജേണലിസ്റ്റ് എന്ന സ്വയം കരുതുന്ന മാന്യ വ്യക്തി കാണിക്കണമായിരുന്നു. സ്വരാജിനെ സംഘപരിവാറിന് ഇട്ട് കൊടുത്തു എന്ന് ഊറ്റം കൊള്ളുന്ന അങ്ങേക്ക് സമകാലീന ഇന്ത്യൻ രാഷ്ട്രീയം അറിയാത്തത് ആണോ അറിയാത്തതായി ഭാവിക്കുന്നതാണോ. ഇന്ത്യ ഒരു സൈനിക നീക്കം നടത്തുമ്പോൾ നാം എല്ലാവരും ഐക്യത്തോടെ ഒന്നിച്ചു നിൽക്കേണ്ട സമയത്ത് അതിനകത്ത് ഒരു കുത്തിത്തിരുപ്പ് ഉണ്ടാക്കി സംഘപരിവാറിന് വിഭജന രാഷ്ട്രീയം നടത്താനുള്ള വേദിയാണോ നമ്മൾ ഉണ്ടാക്കി കൊടുക്കേണ്ടത്. സത്യത്തിൽ ഈ വിഷയത്തിൽ സംഘപരിവാറിന് ആദ്യമായി രാഷ്ട്രീയ നേട്ടം ഉണ്ടാക്കി കൊടുക്കാനുള്ള കുഴിയിൽ സ്വയം ഇറങ്ങി നിന്നതല്ലേ സ്വരാജ്. അതിനെ പോലും ശരിയായവണ്ണം വിശകലനം ചെയ്യാൻ നിങ്ങളുടെ മാധ്യമ ബുദ്ധിക്ക് സാധിക്കുന്നില്ല എങ്കിൽ നിങ്ങളിലെ മാധ്യമ പ്രവർത്തകനോട്‌ പറയാനുള്ളത്.

" journalist should be a watchdog, not a lapdog " എന്നതാണ്.

യുദ്ധത്തോടുള്ള കോൺഗ്രസ്‌ കാഴ്ചപ്പാട്.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആശയധാര ' അഹിംസ ' എന്നതാണ്. അന്നും, ഇന്നും, എന്നും. ബ്രിട്ടീഷുകാർക്കെതിരെ അതായിരുന്നു മികച്ച യുദ്ധ തന്ത്രവും. പക്ഷേ ഒരു രാജ്യം റിപ്പബ്ലിക്ക് ആയതിനു ശേഷം ആ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാനും, ദൃഡത ഉറപ്പ് വരുത്താനും സൈനിക നീക്കം അനിവാര്യമാണ്. അതു കൊണ്ടാണ് 1948 ലെ കാർഗിൽ യുദ്ധം, 1962ലെ ഇൻഡോ ചൈന യുദ്ധവും, ബംഗ്ലാദേശിനെ വിമോചിപ്പിച്ച് പാക്കിസ്ഥാന് അപരിഹാരമായ നഷ്ടങ്ങൾ ഉണ്ടാക്കിയ 1971 ലെ യുദ്ധം, ബിജെപി സർക്കാർ ഭരിച്ചപ്പോഴും 1999 ലെ കാർഗിൽ യുദ്ധത്തെ എല്ലാം കോൺഗ്രസ് അനുകൂലിച്ചത്. ഒരു രാജ്യത്തിന്റെ പ്രതിരോധ സൈനിക നീക്കത്തെ അനുകൂലിക്കുന്നത് കൊണ്ട് തന്നെയാണ് ഇന്ന് നടക്കുന്ന സൈനിക നീക്കത്തെ കോൺഗ്രസ് പരിപൂർണ്ണമായി പിന്തുണയ്ക്കുന്നത്. ഈ സിദ്ധാന്തം വെച്ച് തന്നെയാണ് മറ്റു പലരും പലസ്തീനെ തള്ളി പറഞ്ഞപ്പോഴും പ്രതിരോധം തീർക്കുന്ന പലസ്തീന് കാലാകാലങ്ങളായി കോൺഗ്രസ് അനുകൂലമായി നിൽക്കുന്നത്.  

അതു കൊണ്ടു കമ്മ്യൂണിസ്റ്റുകാരന്റെ കപട യുദ്ധ സിദ്ധാന്ത ക്ലാസ്സ് എടുക്കുന്ന ആളുകളെ വെളിപ്പിക്കാൻ മറ്റാരെങ്കിലും ശ്രമിച്ചാൽ അയാളോട് പറയാനുള്ളത്,

സ്വന്തം വീട്ടുമുറ്റത്ത് ഇന്നോവ വരാത്തിടത്തോളം കാലം, സ്വന്തം ശരീരത്തിൽ 51 വെട്ട് കൊള്ളാത്തിടത്തോളം കാലം, സ്വന്തം തലയിൽ പൂച്ചട്ടി വച്ചുള്ള അടി കിട്ടാത്തിടത്തോളം കാലം കമ്മ്യൂണിസ്റ്റുകാരുടെ യുദ്ധവിരുദ്ധത നിങ്ങൾക്ക് ഒരു ആഘോഷമാകും. പക്ഷെ ഞങ്ങൾക്കങ്ങനല്ല..

നന്ദി.. വീണ്ടും വരിക..

ENGLISH SUMMARY:

Journalist Abin Varghese has posted a sharp response to CPI(M) leader M Swaraj's recent Facebook post, which suggested that for some, war seems like a grand event as long as it doesn’t touch their homes. In his reply, Abin echoed the sentiment but extended the argument, stating that as long as an Innova (symbolising death or political violence) doesn’t reach their own doorstep, many continue to romanticize the communist party’s anti-war stance. He also criticized the CPI(M), arguing that the same party that speaks about peace has created an environment in places like Kannur where no other political group can function freely. Citing examples of brutal violence including stab wounds and assaults Abin stressed that such anti-war claims are hollow for those who have directly suffered political aggression.