soumya-sarin-soldier

അതിര്‍ത്തിയില്‍ രാജ്യത്തെ ജനങ്ങളുടെ ജീവന്‍ കാക്കുകയാണ് സൈന്യം. മരണം മുന്നില്‍ കാണുന്ന നിമിഷത്തിലും രാജ്യത്തെ മാത്രം മനസില്‍ കാണുന്ന സൈനികരുടെ നിശ്ചയധാര്‍ഢ്യത്തെ പ്രശംസിക്കാതിരിക്കാന്‍ ആര്‍ക്ക് കഴിയും? 35 വര്‍ഷം എയര്‍ഫോഴ്സില്‍ സേവനം അനുഷ്ഠിച്ച് റിട്ടയര്‍ ചെയ്ത തന്റെ മുത്തശ്ശനെ കുറിച്ച് ഡോ. സൗമ്യ സരിന്‍ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. 90 വയസ് പ്രായമുള്ള മുത്തശ്ശന്‍ അതിര്‍ത്തിയില്‍ നിന്നുള്ള വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ സൈന്യം വിളിച്ചാല്‍പോകാന്‍ നടത്തിയ തയ്യാറെടുപ്പിനെ കുറിച്ചാണ് സൗമ്യ സമൂഹമാധ്യമത്തില്‍ എഴുതിയിരിക്കുന്നത്. 90–ാം വയസിലും മുത്തശ്ശന്‍റെ ഉള്ളില്‍ രാജ്യത്തിനായി പോരാടാനുള്ള ആ മനസുണ്ടെന്നും യുദ്ധമുഖത്ത് പോകാന്‍ കഴിയില്ലെങ്കിലും വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കാന്‍, തന്‍റെ പരിചയ സമ്പത്ത് രാജ്യത്തിനായി പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും അവര്‍ കുറിക്കുന്നു. 

സൗമ്യയുടെ കുറിപ്പിങ്ങനെ: 'മുത്തശ്ശൻ ആണ്...റിട്ടയേർഡ് ഫ്ലയിങ് ഓഫീസർ ഉണ്ണികൃഷ്ണൻ നായർ! ഇന്ത്യൻ എയർ ഫോഴ്സിൽ 35 വർഷം സേവനം അനുഷ്ഠിച്ചു റിട്ടയർ ചെയ്ത ഒരു പട്ടാളക്കാരൻ! ഞാൻ സ്കൂളിൽ പഠിക്കുമ്പോഴാണ് 1990 ഇൽ മുത്തശ്ശൻ റിട്ടയർ ആയി വരുന്നത്. അതിന് ശേഷം മുത്തശ്ശൻറെ പട്ടാളക്കഥകളും ചേതക് സ്‌കൂട്ടറും ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി. മുത്തശ്ശൻറെ അച്ഛനെ ഞാൻ കണ്ടിട്ടില്ല. പട്ടാളത്തിൽ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. അവിടെ വെച്ച് മരണപ്പെട്ടു എന്നും. മുത്തശ്ശൻ അദ്ദേഹത്തിന്റെ അമ്മയുടെ ( ഞങ്ങൾ മുത്തി എന്ന് വിളിക്കും ) ഒരേ ഒരു മകൻ ആയിരുന്നു. കൂടെ ഭർത്താവ് ഇല്ലാഞ്ഞിട്ടും ഒരേ ഒരു മകൻ ആയിട്ടും മുത്തി മുത്തശ്ശനെ ഇന്ത്യൻ സേനയിൽ ചേരാൻ തന്നെ പറഞ്ഞയച്ചു. പറഞ്ഞു കേട്ടിട്ടുണ്ട്. അന്നത്തെ കാലത്തു ആ നാട്ടിൽ പത്താം ക്ലാസ് പാസ്സായ അപൂർവം ആളുകളിൽ ഒരാൾ മുത്തശ്ശൻ ആയിരുന്നു എന്ന്... എന്നിട്ടും വേറൊരു ജോലിക്കും പോയില്ല. 

മുത്തശ്ശൻ ഒറ്റക്ക് മദ്രാസിൽ പട്ടാളത്തിൽ ജോലി തേടി പോയതും നേരിട്ട കഷ്ടപാടുകളും ഒക്കെ പല തവണയായി മുത്തശ്ശനിൽ നിന്നും കേട്ടിട്ടുണ്ട്. നമ്മൾ എല്ലാവരും പറയാറില്ലേ " പട്ടാള വെടി " എന്ന്... 😊 അവർ റിട്ടയർ ആയ ശേഷം പറയുന്ന പഴയ പല കഥകളെയും ഞങ്ങളും പലപ്പോഴും കളിയാക്കിയിട്ടുണ്ട്. " ആ, മുത്തശ്ശൻ ബോംബിങ് തുടങ്ങീ ട്ടോ " എന്ന് പറഞ്ഞു ചിരിച്ചിട്ടുണ്ട്. മുത്തശ്ശൻ 1971 യുദ്ധത്തിൽ ആക്റ്റീവ് ആയി പങ്കെടുത്ത ആളാണ്‌. അന്നത്തെ കഥകൾ എത്ര പറഞ്ഞാലും അദ്ദേഹത്തിന് മതിയാകാറില്ല. 

പക്ഷെ പറയാൻ വന്നത് അതല്ല...ഇപ്പോൾ മുത്തശ്ശൻ എന്റെ അമ്മാവന്റെ കൂടെ ബാംഗ്ലൂരിൽ ആണ് താമസം. തൊണ്ണൂറ് വയസ്സ് കഴിഞ്ഞു. രണ്ടു ദിവസം മുമ്പ് അമ്മാമ വീഡിയോ കാൾ ചെയ്തപ്പോ തമാശക്ക് ഒരു കാര്യം പറഞ്ഞു..." സൗമ്യേ, ഇവിടെ ഒരാൾ റെഡി ആയി ഇരിക്കുന്നുണ്ട്. ഇന്ന് എന്തൊക്കെയോ തപ്പുകയും തിരയുകയും ചെയ്യുന്നുണ്ടായിരുന്നു. ചോദിച്ചു നോക്ക് "ഞാൻ അത്ഭുതത്തോടെ മുത്തശ്ശനോട് ചോദിച്ചു. " എന്താ മുത്തശ്ശൻ തിരഞ്ഞെത്? എന്തിന് ആണ് റെഡി ആവുന്നത്? " ഞങ്ങൾ അപ്പോഴും ഒരു തമാശ പോലെ കളിയാക്കി ആണ് ചോദിച്ചത്. പക്ഷെ മുത്തശ്ശൻ വളരെ ഗൗരവത്തോടെ പറഞ്ഞു. " കാര്യങ്ങൾ കൂടുതൽ ഗൗരവമായി കൊണ്ടിരിക്കുകയാണ്. സർക്കാർ ഞങ്ങളെ തിരിച്ചു വിളിക്കാൻ സാധ്യതയുണ്ട്. അപ്പൊ വേണ്ട പേപ്പറുകളും ഒക്കെ റെഡി ആക്കി വെക്കുകയായിരുന്നു. എന്റെ മെഡലുകളും യൂണിഫോംമും ഒക്കെ...ഞങ്ങൾക്ക് അപ്പോഴും തമാശ ആണ് തോന്നിയത്. " മുത്തശ്ശൻ എന്താ പറയുന്നത്? ഈ അവസ്ഥയിൽ പോയി എന്ത് ചെയ്യാനാ? "അതിലും മുത്തശ്ശന്നു ഒരു സംശയവും ഇല്ലായിരുന്നു. 

" എനിക്ക് വാർ ഫ്രന്റിൽ പോകാൻ കഴിയില്ലായിരിക്കും. പക്ഷെ അവർക്ക് വേണ്ട നിർദ്ദേശങ്ങൾ ഒരു സ്ഥലത്തു ഇരുന്നു കൊടുക്കാൻ ഇപ്പോഴും എനിക്ക് കഴിയും!"പിന്നെ ഒന്നും തിരിച്ചു പറയാൻ ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. അവസാനം ഒന്നൂടി മുത്തശ്ശൻ പറഞ്ഞു..." വിളിച്ചാൽ പോകണ്ടേ?   പോകണം... പോകും! " "Once a soldier, Always a soldier!"Proud of you 💪

ENGLISH SUMMARY:

A heartfelt post by Dr. Saumya Sarin about her 90-year-old grandfather, a retired Air Force officer, who expresses his unwavering readiness to serve the nation again if called by the army, despite his age and limitations.