vedan-program-cancel

കിളിമാനൂരിൽ കഴിഞ്ഞദിവസം നടത്താനിരുന്ന റാപ്പര്‍ വേടന്റെ പരിപാടിയിൽ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചിരുന്നു. ആറ്റിങ്ങൽ കോരാണി ഇടക്കോട് സ്വദേശി ലിജു ഗോപിനാഥ് ആണ് മരിച്ചത്. എൽഇഡി ഡിസ്പ്ലേ ചെയ്യുന്നതിനിടയിലാണ്  ഷോക്കേറ്റത്. ഉടൻ തന്നെ ഇയാളെ കിളിമാനൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

വേടന്റെ പരിപാടി ആരംഭിക്കുന്നതിന് മുമ്പാണ് അപകടം നടന്നത്. വൈകിട്ട് 4.30ഓടെയാണ് വേടൻ സ്ഥലത്തെത്തി സ്റ്റേജും സൗണ്ട് സിസ്റ്റവും പരിശോധിച്ച് വിശ്രമസ്ഥലത്തേക്ക് മടങ്ങിയത്.  ഇതിന് ശേഷമാണ് ടെക്നീഷ്യൻ മരിച്ചത്. പിന്നാലെ സംഗീതപരിപാടിയും മാറ്റിവച്ചു. ടെക്നീഷ്യൻ മരിച്ചതിൽ മനോവിഷമമുണ്ടെന്നും ഈ സാഹചര്യത്തിൽ വേദിയിൽ പാടാൻ മാനസികമായ ബുദ്ധിമുട്ടുണ്ടെന്നും വേടൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. മറ്റൊരു ദിവസം ഇതേ നാടിന് മുന്നിൽ പാടാൻ വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ പരിപാടി കാണാനെത്തിയ കാണികൾ രോഷാകുലരായി. പരിപാടി മുടങ്ങിയ വിവരം രാത്രിയോടെ ഭാരവാഹികൾ മൈക്കിലൂടെ പ്രേക്ഷകരെ അറിയിച്ചതോടെ സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞ് ആരാധകർ പ്രതിഷേധിച്ചു.

ENGLISH SUMMARY:

Tensions flared at Kilimanoor after a scheduled performance by rapper Vedan was cancelled following the tragic death of a technician. Liju Gopinath, a native of Idakkode near Korani, Attingal, was electrocuted while setting up an LED display for the event. He was immediately taken to a private hospital in Kilimanoor but could not be saved. The sudden cancellation led to an outburst from the crowd, who expressed their anger by throwing mud at the stage in protest.