ലോക ഭൂപടത്തിൽ കൊച്ചിയെ കൂടുതൽ സുന്ദരമാക്കിയതിനൊപ്പം, അനേകർക്ക് സുഖയാത്രയും പ്രധാനം ചെയ്യുകയാണ് വാട്ടർ മെട്രോ. രണ്ടാം എല്‍ഡിഎഫ് സർക്കാർ നാലാം വാർഷികം ആഘോഷിക്കുമ്പോൾ സർക്കാരിൻ്റെ കീർത്തിക്കൊപ്പം കൊച്ചിയ്ക്ക് ചന്തവും ചാർത്തുകയാണ് വാട്ടർ മെട്രോ.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ കൊച്ചി വാട്ടര്‍ മെട്രോ 40 ലക്ഷത്തിലധികം യാത്രക്കാരെ സ്വന്തമാക്കിക്കഴിഞ്ഞു. കൊച്ചിയിലെത്തുന്ന വിവിഐപികളുടെ മുതല്‍ സാധാരണക്കാരുടെ വരെ ടൂറിസം ഡെസ്റ്റിനേഷനായി മാറിക്കഴിഞ്ഞ വാട്ടര്‍ മെട്രോ സര്‍വ്വീസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.
ഈ ജലഗതാഗത സംവിധാനം കുറഞ്ഞ ചിലവില്‍ പൊതു ഗതാഗത മേഖലയിലെ ഇന്നത്തെയും ഭാവിയിലെയും ആവശ്യങ്ങളെ പരിസ്ഥിതി സൗഹൃദമായ രീതിയില്‍ നിറവേറ്റുകയും, റോഡുകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുന്നുണ്ട്.
കൊച്ചി വാട്ടര്‍മെട്രോയുടെ മികവുറ്റ പദ്ധതി നിര്‍വ്വഹണവും അതുല്യമായ സര്‍വ്വീസ് മികവും രാജ്യത്തെ 21 സ്ഥലങ്ങളില്‍ കൂടി ഇത് നടപ്പാക്കാന്‍ സര്‍ക്കാരിന് കരുത്തുപകര്‍ന്നിരിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുവരെ ഈ പദ്ധതിയെക്കുറിച്ചുള്ള അന്വേഷണം വന്നുകഴിഞ്ഞു. ലോക ബാങ്കും വാട്ടര്‍മെട്രോ സേവനവുമായി കൈകോര്‍ക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഹൈക്കോര്‍ട്ട്, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍, സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍, ഏലൂര്‍, വൈറ്റില, കാക്കനാട് എന്നീ ടെര്‍മിനലുകളിൽ 19 ബോട്ടുകളുമായി ഇപ്പോള്‍ സര്‍വ്വീസ് ഉണ്ട്.
പുതുതായി അഞ്ചിടത്ത് ടെര്‍മിനലുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. മട്ടാഞ്ചേരി, വില്ലിംഗ്ടണ്‍ ഐലന്റ് ടെര്‍മിനലുകള്‍ അടുത്ത മാസം പ്രവര്‍ത്തനം ആരംഭിക്കാന്‍ ലക്ഷ്യമിട്ട് അന്തിമ ജോലികള്‍ പുരോഗമിക്കുകയാണ്. കുമ്പളം, പാലിയംതുരുത്ത്, കടമക്കുടി എന്നിവടങ്ങളില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കും.
മഹാരാഷ്ട്ര ഗവണ്‍മെന്റ് ആവശ്യപ്പെട്ടതനുസരിച്ച് മുംബൈ നഗരത്തില്‍ വാട്ടര്‍ മെട്രോ സേവനം നടപ്പാക്കാനുള്ള സാധ്യത പഠന റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിക്കഴിഞ്ഞു. മഹാരാഷ്ട്ര മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നമുറയ്ക്ക് ഗവണ്‍മെന്റ് തുടര്‍ നടപടികളിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചി കായലില്‍ തുടക്കമിട്ട പരിസ്ഥിതി സൗഹൃദമായ നൂതന പദ്ധതി മുംബൈ പോലുള്ള ഒരു മഹാനഗരം നടപ്പാക്കാനൊരുങ്ങുന്നത് കേരളത്തിന്റെ പദ്ധതി നിര്‍വ്വഹണ മികവിനുള്ള തെളിവുകൂടിയാണ്.പ്രവര്‍ത്തന മികവിന് നിരവധി അവാര്‍ഡുകളും ചുരുങ്ങിയകാലയളവിനുള്ളില്‍ കൊച്ചി വാട്ടര്‍ മെട്രോ സ്വന്തമാക്കിയിട്ടുണ്ട്.