വിഷു ദിനത്തിൽ കളഞ്ഞുപോയ രണ്ട് ലക്ഷം രൂപ വില വരുന്ന സ്വർണാഭരണം 15 ദിവസത്തിന് ശേഷം ഉടമയുടെ കൈയ്യിൽ തിരിച്ചെത്തി. റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് രണ്ട് പവന്റെ വളയും അരപ്പവന്റെ മോതിരവുമടങ്ങിയ ലേഡീസ് ബാഗ് കണ്ടെത്തിയത്. പള്ളുരുത്തി സ്വദേശിനി ഹയറുന്നിസയുടെതാണ് ആഭരണങ്ങള്‍.
കടവന്ത്ര ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിലേർപ്പെട്ടിരുന്ന ട്രാഫിക് പൊലീസുകാരനാണ് ബാഗ് കിട്ടിയത്. സ്വർണമടങ്ങിയ ബാഗ് ഈമാസം പതിനാലിനാണ് ഹയറുന്നിസയുടെ കൈയ്യിൽ നിന്ന് നഷ്ടപ്പെട്ടത്. എം.ജി റോഡിലെ സ്വർണക്കടയിൽ നിന്ന് പനമ്പള്ളിനഗറിലെ മകന്റെ വീട്ടിലേക്ക് ഓട്ടോ റിക്ഷയില്‍ പോകുന്നതിനിടെയാണ് സ്വർണം പോയത്.
വീട്ടിലെത്തിയ ശേഷവും ഹയറുന്നീസ ഇക്കാര്യം അറിഞ്ഞില്ല. വീട്ടിലെത്തി രണ്ടുമണിക്കൂറിലധികം കഴിഞ്ഞാണ് സ്വർണമടങ്ങിയ ബാഗ് കാണാനില്ലെന്ന് മനസിലായത്. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. സിസിടിവി ക്യാമറകളുടെ സഹായത്തോടെ ഓട്ടോ റിക്ഷ തിരിച്ചറിഞ്ഞ് അതിന്റെ ഡ്രൈവറെ കണ്ടെത്തി. എന്നാൽ സ്വർണം സൂക്ഷിച്ച ബാഗിനെപ്പറ്റി ഒരു സൂചനയും ലഭിച്ചില്ല. ക
ടവന്ത്ര ജംഗ്ഷനിൽ ഇന്നലെ രാവിലെയാണ് വെസ്റ്റ് ട്രാഫിക്ക് സ്റ്റേഷനിലെ എ.എസ്.ഐ ഉല്ലാസ് ഡ്യൂട്ടിക്കെത്തിയത്. ട്രാഫിക് ക്യാബിന് താഴെ ചുവന്ന ലേഡീസ് ബാഗ് കിടക്കുന്നത് ഉല്ലാസ് കണ്ടു. ബാഗിൽ നിന്ന് കിട്ടിയ ആശുപത്രി ഒ.പി ടിക്കറ്റിൽ ഹയറുന്നിസയുടെ ഫോൺ നമ്പറുണ്ടായിരുന്നു. ആ ഫോണിൽ വിളിച്ചപ്പോൾ ഹയറുന്നിസയെ കിട്ടി. തുടർന്ന് ബാഗ് സൗത്ത് പൊലീസ് സ്റ്റേഷനില്‍ കൊടുത്തു. പനമ്പിള്ളി നഗറിൽ നിന്ന് ഹയറുന്നീസയുടെ മകനെത്തിയാണ് സ്വർണവും ബാഗും ഏറ്റുവാങ്ങിയത്.
നഗരത്തിലെ ട്രാഫിക് കാബിനുകൾക്ക് താഴെ പോക്കറ്റടിക്കാരുൾപ്പെടെയുള്ളവർ ബാഗുകളും പഴ്സുകളും കൊണ്ടിടാറുണ്ട്. സാധാരണ പണവും വിലപിടിപ്പുള്ള സാധനങ്ങളും എടുത്ത ശേഷമാണ് ബാഗ് ഉപേക്ഷിക്കാറ്. ഹയറുന്നിസയുടെ ബാഗിലെ ഏറ്റവും ഉള്ളിലെ അറയിലാണ് സ്വർണം വെച്ചിരുന്നത്. ബാഗ് കിട്ടിയവർക്ക് ഏറ്റവും ഉള്ളിലെ രഹസ്യ അറ കണ്ടെത്താൻ ഒറ്റനോട്ടത്തിൽ കഴിയാത്തത് കൊണ്ടാവാം സ്വർണം നഷ്ടപ്പെടാത്തത് എന്നാണ് കരുതുന്നത്.