35 വര്‍ഷം മുമ്പ് രൂപം കൊണ്ട ഒരു ക്രിക്കറ്റ് ക്ലബ്ബ്. ജീവിതമാര്‍ഗത്തിനായി വിദേശത്തടക്കം പലവഴിക്ക് പിരിയേണ്ടി വന്ന ക്ലബ്ബ് അംഗങ്ങള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി പഴയ ക്ലബ്ബിന് വീണ്ടും ജിവന്‍നല്‍കി പുതുതലമുറയെ കളി പഠിപ്പിക്കുന്നു. തിരുവനന്തപുരം നേമം ശാന്തിവിളയിലാണ് ഈ മനോഹരമായ കഥ നടക്കുന്നത്. ലഹരിയെ പ്രതിരോധിക്കാന്‍ കൂടിയാണ് പുതുതലമുറയെ ഗ്ലൗസും പാഡും അണിയിച്ച് ഈ ഓള്‍ഡ് ജനറേഷന്‍ കളിക്കിറക്കിയിരിക്കുന്നത്.
ബാക്ക് ഫൂട്ടും ഫ്രണ്ട് ഫൂട്ടും കൃത്യമാക്കി ബോളിലേക്ക് കണ്ണ് നട്ട് ഒരു ഷോട്ട്. ലൈനും ലെങ്തും കൃത്യമാക്കി വിക്കറ്റ് ലക്ഷ്യമാക്കിയൊരു ത്രോ. ശാന്തിവിളയിലെ ബാല്യവും കൗമാരവും കളിയുടെ ബാലപാഠങ്ങള്‍ അഭ്യസിക്കുകയാണ്. . ശാന്തിവിളയിലെ ക്യുക്കീസ് ക്രിക്കറ്റ് ക്ലബ്ബാണ് കുട്ടികള്‍ക്ക് ഈ പരിശീലനക്കളരി ഒരുക്കിയിരിക്കുന്നത്. 1983ല്‍ കപില്‍ ദേവിന്‍റെ നേതൃത്വത്തില്‍ ടീം ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ആവേശത്തിലാണ് അന്ന് കൗമാരക്കാരായിരുന്ന ഇവര്‍ ക്യൂക്കീസ് ക്ലബ്ബ് തുടങ്ങിയത്. ഇരുപത് വര്‍ഷത്തോളം ക്ലബ്ബ് പ്രവര്‍ത്തിച്ചു. ജീവിത മാര്‍ഗം തേടി ഇവരെല്ലാം പലവഴിക്കായതോടെ ക്ലബ്ബും, കളിയും നിലച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കളിയുമായി ഇവര്‍ എത്തിയതിന് ഒറ്റ കാരണമേയുള്ളൂ.
വീണ്ടും ക്ലബ്ബ് തുടങ്ങിയപ്പോള്‍ ഒരു കളിസ്ഥലം കണ്ടെത്തുകയെന്നതായിരുന്നു ഇവരുടെ പ്രധാന വെല്ലുവിളി. ശാന്തിവിളയിലെ പൗരപ്രമുഖനായ കരുണാകരന്‍ നായര്‍ സ്വന്തം പുരയിടം അതിനായി വിട്ടുനല്‍കി. ഇപ്പോള്‍ പരിശീലന ക്യാമ്പാണ് നടക്കുന്നത്. അടുത്തമാസം ഇത് ഒരു സ്ഥിരം അക്കാദമിയായി മാറും. അതിനുള്ള പിച്ച് നിര്‍മാണം ഉള്‍പ്പെടേ നടക്കുകയാണ്. രഞ്ജി കേരള ടീമില്‍ കളിച്ച രംഗനാഥനും, കെ.സി സതീഷും ക്യുക്കീസ് ക്ലബ്ബില്‍ കളിച്ച് വളര്‍ന്നവരായിരുന്നു. അവരും അണ്ടര്‍ 23 കേരള ടീമില്‍ കളിച്ചിരുന്ന സുല്‍ഫിക്കറുമാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുക.