പ്രായക്കൂടുതലുള്ള ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ 28 കാരനായ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം കുന്നത്തുകാലില്‍ 52 കാരി ശാഖാകുമാരിയെ കൊന്ന കേസിലാണ് അര്‍ജുന്‍ കുറ്റക്കാരനെന്ന് വിധിച്ചത്. ശിക്ഷ നാളെ വിധിക്കും.
ലക്ഷങ്ങളുടെ സ്വത്തിന് ഉടമയായ 52 കാരിയെ 28 കാരന്‍ വിവാഹം കഴിക്കുക, വിവാഹം കഴിഞ്ഞ് രണ്ടര മാസംകഴിഞ്ഞുള്ള ആദ്യ ക്രിസ്മസ് പിറ്റേന്ന് ഭാര്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുക. അതിര്‍ത്തി ഗ്രാമമായ കുന്നത്തുകാലിനെ നടുക്കിയ കൊലക്കേസിലാണ് ഭര്‍ത്താവ് അരുണ്‍ കുറ്റക്കാരനെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്. സ്വത്ത് കൈക്കലാക്കുകയായിരുന്നു അരുണിന്‍റെ ലക്ഷ്യമെന്നും അബദ്ധത്തില്‍ ഷോക്കേറ്റതെന്ന് വരുത്താന്‍ ആലോചിച്ചുറപ്പിച്ച ചെയ്ത കൊലപാതകവുമെന്ന പൊലീസ് കണ്ടെത്തല്‍ കോടതി ശരിവെച്ചു.
അഞ്ച് വര്‍ഷം മുന്‍പ്, 2020 ഡിസംബര്‍ 26ന് പുലര്‍ച്ചെയാണ് ശാഖാകുമാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ക്രിസ്മസ് അലങ്കാരത്തിന് വെച്ച വയറുകളില്‍ നിന്ന് ഷോക്കേറ്റ് മരിച്ചെന്ന് പറഞ്ഞ് ഭര്‍ത്താവ് അരുണ്‍ തന്നെ അയല്‍ക്കാരെ വിളിക്കുകയായിരുന്നു. എന്നാല്‍ മരണത്തിന് മുന്‍പ് മര്‍ദനമേറ്റെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞതോടെ അരുണിന്‍റെ കള്ളം പൊളിഞ്ഞു. ഭാര്യയെ കൊന്നതെന്ന വെള്ളറട പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ ഏറ്റുപറഞ്ഞതോടെയാണ് കൊലയുടെ ചുരുള്‍ അഴിഞ്ഞത്.
ലക്ഷങ്ങളുടെ സ്വത്തിനുടമയായ ശാഖാകുമാരി വിവാഹം കഴിച്ചിരുന്നില്ല. ആശുപത്രിയില്‍ വെച്ച് പരിചയപ്പെട്ടാണ് 28 കാരനായ അരുണുമായി പ്രണയത്തിലാവുന്നത്. പ്രണയകാലത്ത് തന്നെ പണവും കാറും ബൈക്കുമെല്ലാം ശാഖാകുമാരിയില്‍ നിന്ന് അരുണ്‍ കൈക്കലാക്കി. ഒടുവില്‍ 50 ലക്ഷം രൂപയും നൂറ് പവന്‍ സ്വര്‍ണവും വാങ്ങി വിവാഹം. തന്‍റെ സ്വത്തുക്കള്‍ക്ക് അവകാശിയായി ഒരു കുട്ടിവേണമെന്ന ആഗ്രഹം കൂടിയായിരുന്നു 52 ാം വയസിലെ വിവാഹത്തിന് ശാഖാകുമാരിയെ പ്രേരിപ്പിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് പണം കയ്യില്‍ വന്നതോടെ അരുണിന്‍റെ മട്ടുമാറി. പ്രായമായ സ്ത്രീയെ കല്യാണം കഴിച്ചതിന്‍റെ പേരില്‍ എല്ലാവരും കളിയാക്കുന്നുവെന്ന പേരില്‍ വഴക്ക് തുടങ്ങി. അതിനൊടുവിലാണ് കൊലയ്ക്ക് തീരുമാനിച്ചത്. ക്രിസ്മസ് വിരുന്ന് കഴിഞ്ഞ് ബന്ധുക്കളൊക്കെ പോയ ശേഷം ശാഖാകുമാരിയെ അരുണ്‍ മര്‍ദിക്കുകയും ശ്വാസം മുട്ടിച്ച് ബോധം കെടുത്തുകയും ചെയ്തു. ബോധം പോയ ശേഷം ഹാളിലേക്ക് എടുത്തുകൊണ്ടുവന്ന് കയ്യിലും മൂക്കിലും വയര്‍ ഘടിപ്പിച്ച് ഷോക്കേല്‍പ്പിക്കുകയായിരുന്നു. വെള്ളറട സി.ഐയായിരുന്ന എം.ശ്രീകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പാറശാല എ.അജികുമാറായിരുന്നു പബ്ളിക് പ്രോസിക്യൂട്ടര്‍.