തന്റെ സന്തത സഹചാരിയായ ഡ്രൈവർക്ക് വീടു വച്ചു നൽകി നടൻ ശ്രീനിവാസൻ. ഒന്നും രണ്ടുമല്ല, 17 വർഷമായി ഒപ്പമുള്ള പയ്യോളി സ്വദേശിയായ ഷിനോജിനാണ് ശ്രീനിവാസൻ വീടുവച്ചു നൽകിയത്. ഇക്കഴിഞ്ഞ വിഷുവിനാണ് ഗൃഹപ്രവേശന ചടങ്ങ് നടന്നത്. തന്റെ ആരോഗ്യപ്രശ്നങ്ങളെപ്പോലും അവഗണിച്ചുകൊണ്ട്, കണിക്കൊന്നപ്പൂക്കളുമായാണ് ശ്രീനിവാസൻ ഗൃഹപ്രവേശന ചടങ്ങിനെത്തിയത്.
ശ്രീനിവാസന്റെ ഭാര്യ വിമലയാണ് ഗൃഹപ്രവേശന ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. നിലവിൽ ശ്രീനിവാസൻ താമസിക്കുന്ന എറണാകുളത്തെ കണ്ടനാട് തന്നെയാണ് ഡ്രൈവർക്കും വീടൊരുക്കിയത്. ധ്യാൻ ശ്രീനിവാസനും ഭാര്യയും മകളും ശ്രീനിക്കൊപ്പം ചടങ്ങിനെത്തി. ഗൃഹപ്രവേശനചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ഷൈജു എന്ന വ്ലോഗറാണ്.
കുറേയധികം കാലമായി ഡ്രൈവർക്ക് വീടുവെച്ച് നൽകണമെന്ന ആഗ്രഹം ശ്രീനിയുടെ മനസിലുണ്ടായിരുന്നു. അതിനെപ്പറ്റി ഷിനോജിനോട് പറഞ്ഞപ്പോഴെല്ലാം അത് വേണ്ടെന്നായിരുന്നു മറുപടി. അവസാനം വിനീത് ശ്രീനിവാസൻ ഇടപെട്ടാണ് ഷിനോജിനെക്കൊണ്ട് ഇക്കാര്യം സമ്മതിപ്പിച്ചത്. അച്ഛൻ സന്തോഷത്തോടെ ഒരു കാര്യം ചെയ്തു തരുമ്പോൾ, അത് വേണ്ടെന്നു പറയരുതേ എന്ന് വിനീത് ഷിനോജിനോട് അഭ്യർഥിച്ചു. ഒടുവിൽ ഷിനോജ് സമ്മതം മൂളി. ഇഷ്ടമുള്ള സ്ഥലം കണ്ടെത്താൻ ശ്രീനിവാസൻ നിർബന്ധിച്ചതനുസരിച്ചാണ് കണ്ടനാട് ഭൂമി തരപ്പെടുത്തിയതെന്ന് ഷിനോജ് പറയുന്നു.