ഡാന്‍സാഫ് പരിശോധനയ്ക്കിടെ വ്യാഴാഴ്ച ഹോട്ടല്‍ മുറിയില്‍ നിന്നും മുങ്ങിയ ഷൈന്‍ ശനിയാഴ്ച പൊങ്ങിയത് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ. നേരത്തെ ഷൈൻ എത്തിയ ഷൈന് പതിവ് ഷൈനിങില്ല, ഗൗരവം. നിര്‍ണായക ദിവസത്തിലെ ഓട്ടത്തിനിടെ ഷൈന്‍ 'നല്ല കുട്ടി'യായിരുന്നു എന്നാണ് ആശുപത്രി ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ചോദ്യം ചെയ്യലിനായി എത്തിയപ്പോഴും സസ്പെൻസും നാടകീയതയും വിടാതെയായിരുന്നു ഷൈനിന്‍റെ നീക്കങ്ങള്‍. 10.30 എത്തേണ്ട ഷൈന്‍ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയത് രാവിലെ 10 മണിക്ക്. മൊത്തം കോൺഫിഡന്റ്സ്. പതിവ് ഷൈൻ ചെയ്യൽ ഇല്ലാതെ സ്റ്റേഷനിലേക്ക്.
നാലുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനും അറസ്റ്റിനും ശേഷമാണ് ഷൈന്‍ പുറത്തിറങ്ങിയത്. വൈദ്യ പരിശോധനയ്ക്ക് നേരെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക്. ഇത്രയും സമയത്തിനിടെ മാധ്യമങ്ങളോട് ഷൈന് മിണ്ടാട്ടമില്ല.
പരിശോധനയ്ക്കിടെ 'നല്ല കുട്ടി'യായിരുന്നു ഷൈന്‍. ആശുപത്രി ജീവനക്കാരെ ബുദ്ധിമുട്ടിച്ചില്ല. പരിശോധനകളോടെല്ലാം സഹകരിച്ചു. ഡോക്ടറുടെ ചോദ്യങ്ങൾക്ക് മാത്രം മറുപടി. മറ്റാരോടും സംസാരിച്ചില്ല, ഉടനീളം ഗൗരവമിട്ട ഷൈന് രക്ത പരിശോധനയ്ക്കിടെ ക്ഷീണം തോന്നി. കിടക്കണമെന്നായി ഷൈൻ.
വൈദ്യ പരിശോധനയ്ക്ക് ശേഷം പിൻവാതിൽ വഴിയാണ് ഷൈനിന്‍ ആശുപത്രി വിട്ടത്. സഹോദരനും അച്ഛനും അമ്മയും സ്റ്റേഷനിലേക്ക്. പഞ്ച് ഡയലോഗും പരിഹാസവും പ്രഹസനവുമില്ല. സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെ ഓട്ടം തുടരുകയായിരുന്നു.