ആദ്യമായി ഒരു ഗോത്ര വർഗ ഉത്പന്നത്തിന് ഭൗമസൂചികാ പദവി കിട്ടിയ സന്തോഷത്തിലാണ് ഇടുക്കി വെൺമണിയിലെ ആദിവാസി സമൂഹം. ചുരുക്കം ചില ആളുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കണ്ണാടി പായ എന്ന കരകൗശല ഉൽപ്പന്നത്തിനാണ് അപൂർവ നേട്ടം. അപൂർവ്വ ബഹുമതി തേടിയെത്തിയതോടെ പുതിയ തലമുറയ്ക്ക് ഈ കരവിരുത് പകർന്നു നൽകാനുള്ള പരിശീലന കളരിയും ഒരുക്കിയിട്ടുണ്ട്.
കണ്ണാടി പായ. വെളിച്ചം തട്ടിയാൽ കണ്ണാടി പോലെ തിളങ്ങുന്നത് കൊണ്ടാണ് ആ പേര് വീണത്. പ്രത്യേക സമയം നോക്കിയെടുക്കുന്ന ഞുഞ്ഞിൽ ഈറ്റ കൊണ്ട് ഒരു മാസമെടുത്താണ് നെയ്ത്ത്. കനം കുറഞ്ഞതിനാൽ ഒരു മുളങ്കുറ്റിയിൽ ചുരിട്ടി സൂക്ഷിക്കാം. അങ്ങനെയങ്ങനെ പറഞ്ഞു തുടങ്ങിയാൽ പ്രത്യേകതകൾ ഏറെയാണ് കണ്ണാടിപ്പായക്ക്. മണ്ണാൻ, മുതുവാൻ, ഊരാളി ഗോത്ര വിഭാഗങ്ങളാണ് പായ നെയ്യുക.
ഭൗമസൂചിക പദവി ലഭിച്ചതോടെ പായക്ക് ഉയർന്ന വില ലഭിക്കുമെന്നാണ് പ്രതീക്ഷ. ആവശ്യപ്പെടുന്ന വലുപ്പംമനുസരിച്ചു നിർമിക്കുന്ന പായ 10 വർഷം വരെ നിലനിൽക്കും. കണ്ണാടിപായ നിർമാണം സ്വയത്തമാക്കാൻ വെണ്മണിയിലെ പരിശീലന കേന്ദ്രത്തിലേക്ക് ധാരാളം ആളുകൾ എത്തുന്നുണ്ട്
പീച്ചിയിലെ വനഗവേഷണ കേന്ദ്രത്തിന്റെ ശ്രമഫലമായാണ് കണ്ണാടിപ്പായ ഭൗമസൂചിക പദവിയിലേക്കെത്തിയത്. നിർമ്മാണം വ്യാപകമാക്കി കണ്ണാടിപ്പായ വലിയ തോതിൽ കയറ്റുമതി ചെയ്യാനുള്ള ഒരുക്കത്തിലാണ് വനഗവേഷണകേന്ദ്രം