kani-vellari-police

നിയമപാലനം മാത്രമല്ല മണ്ണില്‍ പൊന്നുവിളയിക്കാനും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് കോഴിക്കോട്ടെ പൊലീസുകാര്‍.  മലയാളിക്ക് കണികണ്ടുണരാന്‍  കണിവെള്ളരി നൂറുമേനി വിളയിച്ചിരിക്കുകയാണിവര്‍. വിത്തിറക്കിയതു പരിപാലിച്ചതും വിളവെടുത്തതുമെല്ലാം പൊലീസുകാര്‍ തന്നെ. കോഴിക്കോട് പൊലീസ് അസോസിയേഷന്‍റെയും സിറ്റി പൊലീസ് എംപ്ലോയീസ് കോ– ഓപറേറ്റീവ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലായിരുന്നു കൃഷി. 

ചെമ്മങ്ങാട് സ്റ്റേഷനിലെ പൊലീസുകാരായ വി. ഷിജു, വി.എം.സിബിഷ്, കണ്‍ട്രോള്‍ റൂമിലെ എം.കെ.രജീഷ് എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കിയത്. ഷിജുവും സിബിഷും ഓണക്കാലത്ത് ചെമ്മങ്ങാട് സ്റ്റേഷന്‍ പരിസരത്ത് ചെണ്ടുമല്ലി കൃഷി ചെയ്ത് ശ്രദ്ധേയരായിരുന്നു. മാനാഞ്ചിറ പാവമണി റോഡില്‍ പൊലീസ് ക്വാട്ടേഴ്സിനായി കണ്ടെത്തിയ സ്ഥലത്തായിരുന്നു കൃഷി. കാടുപിടിച്ച് കിടന്ന സ്ഥലം ആദ്യം കൃഷിക്കായി അനുയോജ്യമാക്കി. വിത്ത് വിതച്ചെങ്കിലും കാലം തെറ്റി പെയ്ത കനത്തമഴയില്‍ പലതും നശിച്ചു. എന്നാല്‍  കേസ് അന്വേഷണത്തില്‍ കാണിക്കുന്ന അതേ ആര്‍ജവം കൃഷിയിലും കാണിച്ചതോടെയാണ് നൂറുമേനി വിളയിക്കാനായത്.  

27 സെന്‍റ്  സ്ഥലത്തായിരുന്നു കൃഷി. ഒരു ക്വിന്‍റലില്‍ അധികം കണിവെള്ളരിയാണ് വിളവെടുത്തത്. ഇത് പൊലീസിന്‍റെ സൂപ്പര്‍മാര്‍ക്കറ്റില്‍ വിറ്റഴിക്കും. ബാക്കിയുള്ളവ പാളയം പച്ചക്കറി മാര്‍ക്കറ്റിലും വില്‍പ്പന നടത്തുമെന്ന് പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. വെള്ളന്നൂരിലെ കാര്‍ഷിക നഴ്സറിയില്‍ നിന്നാണ് കണിവെള്ളരിയുടെ വിത്ത് എത്തിച്ചത്. മഴ ചതിച്ചിട്ടിലായിരുന്നെങ്കില്‍ ഇതിലും കൂടുതല്‍ വിളവ് ലഭിക്കുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

ഫെബ്രുവരിയിലാണ് വിത്തിറക്കിയത്. കഴിഞ്ഞദിവസം സിറ്റി പൊലീസ് കമ്മീഷണര്‍ ടി.നാരായണന്‍ കണിവെള്ളരി വിളവെടുത്തു. വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊലീസ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ജില്ലാകൃഷി ഭവനുമായി ചേര്‍ന്ന് പൊലീസുകാര്‍ക്ക് കഴിഞ്ഞ മാസം ഇരുപതിനായിരത്തോളം പച്ചക്കറി തൈകള്‍ വിതരണം ചെയ്തിരുന്നു. 

ENGLISH SUMMARY:

The police in Kozhikode have proven that they’re not just guardians of the law—they can also cultivate gold from the soil. With the arrival of Vishu, they took to farming and successfully harvested kani vellari (cucumbers traditionally used for Vishu). From sowing the seeds to nurturing the plants and harvesting the crop, it was the police officers themselves who handled everything. The initiative was led by the Kozhikode Police Association and the City Police Employees Co-operative Society.