പിണറായി വിജയന്‍
ഇ.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കുന്നത് വൈകിയേക്കും. ആഭ്യന്തരവകുപ്പിന് ഇതുവരെ നിയമോപദേശം ലഭിച്ചിട്ടില്ല... യു.എസിലുള്ള ആഭ്യന്തരമന്ത്രി പതിനാറാം തീയതി മടങ്ങിയെത്തിയ ശേഷമേ കേസെടുക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികളിൽ തീരുമാനമുണ്ടാകൂ എന്നാണ് സൂചന. ഇ.ഡി കത്ത് നൽകിയിട്ട് മൂന്നുദിവസം പിന്നിട്ടു. Also Read: ഹവാല ഇടപാട് നടന്നോ?; റിയാസിനെ ഉന്നമിട്ട് ഇ.ഡി
രാഷ്ട്രീയ കാരണങ്ങൾ കൂടി പരിഗണിച്ച് കേസെടുക്കുന്നത് മനപ്പൂർവം വൈകിപ്പിക്കുന്നതാണ് എന്ന സൂചനയുമുണ്ട്... ഇ.ഡിയുടെ കത്തിന് പിന്നാലെ തിടുക്കപ്പെട്ട് കേസെടുത്താൽ കോൺഗ്രസ്-ബി.ജെ.പി ഡീൽ എന്ന ആക്ഷേപം ഉണ്ടാകുമെന്ന ആശങ്കയാണ് സർക്കാരിനുള്ളത്. ഇ.ഡി കത്തിൽ ചൂണ്ടിക്കാണിക്കുന്ന ഗുരുതര ആരോപണങ്ങളെ പൂർണമായും വിശ്വസിക്കാത്തതും കേസെടുത്തു കഴിഞ്ഞാൽ അത് തെളിയിക്കാനായില്ലെങ്കിൽ ഭാവിയിൽ ഉണ്ടാകുന്ന തിരിച്ചടിയും സർക്കാർ പരിഗണിക്കുന്നുണ്ട്.
അതേസമയം, ഞായറാഴ്ച്ച തുടങ്ങുന്ന സി.പി.എം വിശാല സംസ്ഥാന സമിതിയില്‍ ഇ.ഡി അന്വേഷണത്തെ ചൊല്ലിയുള്ള ഒറ്റത്തിരിഞ്ഞുള്ള ആക്രമണം ഒഴിവാക്കാനായി കരുതലോടെ സംസ്ഥാന നേതൃത്വം. അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന വാദം എല്ലാവരെയും ബോധ്യപ്പെടുത്താനാകും ശ്രമം. വിശാല സംസ്ഥാനസമിതിക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്.
ഇഡി അന്വേഷണത്തെ ശക്തമായി പ്രതിരോധിക്കാനാണ് സിപിഎം തീരുമാനമെങ്കിലും അണികള്‍ക്കും അനുഭാവികള്‍ക്കും ഇതുണ്ടാക്കിയ ആശയകുഴപ്പം ചില്ലറയല്ല. സ്വാഭാവികമായും വിശാല സംസ്ഥാന സമിതിയില്‍ ഇക്കാര്യം ചര്‍ച്ചയാകുമെന്നുറപ്പ്. അതിനുമപ്പുറത്തേയ്ക്ക് മുഹമ്മദ് റിയാസിനെതിരായ ഒറ്റ തിരിഞ്ഞ ആക്രമണത്തിലേയ്ക്ക് പോകുമോ എന്നും നേതൃത്വത്തിന് ആശങ്കയുണ്ട്. വര്‍ഗ ബഹുജന സംഘടനാ പ്രതിനിധികള്‍ ഇക്കാര്യം ഉന്നയിച്ചാല്‍ കൃത്യമായ മറുപടി നല്‍കി മുന്നോട്ട് പോകാനാണ് തീരുമാനം. ജില്ലാകമ്മറ്റി ഓഫിസിനോട് ചേര്‍ന്നുള്ള എകെജി ഓഡിറ്റോറിയത്തിലാണ് വിശാല സംസ്ഥാന സമിതി ചേരുക. 307 പേര്‍ പങ്കെടുക്കും.
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം വിശദമായി പരിശോധിക്കാനാണ് കേന്ദ്രക്കമ്മറ്റി നല്‍കിയ നിര്‍ദേശം. 15ന് ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയോടെയാകും പരിപാടിക്ക് സമാപനമാവുക.